ലൈംഗിക പീഡന പരാതിയിൽ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുമായി പി സി ജോർജിന്റെ ഭാര്യ ഉഷ രംഗത്തെത്തി . പി സി ജോർജിന്റെ അസ്റ്റിന് പിന്നിൽ ഗൂഡാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് ആരോപിച്ച ഉഷ, ശരിക്കും പറഞ്ഞാൽ എനിക്ക് അയാളെ വെടിവെച്ച് കൊല്ലണമെന്നും എന്റെ അപ്പന്റെ റിവോൾവർ ആണ് ഇവിടെ ഇരിക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.
ഈ ലോകത്ത് ഒരു മനുഷ്യനും പി സി ജോർജിന്റെ പേരിൽ സ്‌ത്രീപീഡനം എന്ന് പറഞ്ഞാൽ വിശ്വസിക്കില്ലെന്നും തെറ്റ് ചെയ്യാത്ത മനുഷ്യനെയാണ് അറസ്റ്റ് ചെയ്‌തതെന്നും അവർ കൂട്ടിചേർത്തു.
അടുപ്പമുള്ള എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. നേരത്തെ, തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ അത് പി സി ജോർജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി പറഞ്ഞത്. പിന്നെ ഇതെങ്ങിനെ സംഭവിക്കുമെന്നും ഉഷ ചോദിച്ചു.
പരാതിക്കാരി ഞങ്ങളുടെ വീട്ടിൽ വന്നിട്ടുണ്ട്. താനുമായി സംസാരിച്ചിട്ടുണ്ട്. അറസ്റ്റിനെ കുറിച്ച് സൂചനയില്ലായിരുന്നു. അറിയാമായിരുന്നെങ്കിൽ തനിച്ച് പോകില്ലായിരുന്നെന്നും അവർ പറഞ്ഞു. അതേസമയം, പി.സി ജോർജിന്റെ ഭാര്യ ഉഷ ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് നാഷണൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന കമ്മിറ്റി സിക്രട്ടറി ജലീൽപുനലൂർ പരാതി നൽകി.
ഉഷാ ജോർജ് മുഖ്യമന്ത്രിയേ വധിക്കും എന്ന് പരസ്യമായി പറഞ്ഞിരിക്കുന്നു. ഇതു മൂലം മുഖ്യമന്ത്രിയുടെ ജീവൻ ഭീഷണിയിലാണ്.കൂടാതെ പി.സി ജോർജിനു നല്കിയ 2 തോക്കുകളും ഉടൻ കണ്ടുകെട്ടണം എന്നും പരാതിയിൽ പറയുന്നു.



