| എസ് സുധീപ്
ജീവിത കാലത്തു പോലും ഒരത്ഭുതവും കാണിക്കാത്ത, കോൺഗ്രസിലെ വെറുമൊരു ഗ്രൂപ്പ് മാനേജരായിരുന്നു ഉമ്മൻ ചാണ്ടി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട അദ്ദേഹം 1980-82 കാലത്ത് ഇടതു മുന്നണിയിലായിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന ശേഷവും അദ്ദേഹം വിമത നേതാവു തന്നെയായിരുന്നു. ആന്റണി ഗ്രൂപ്പിന്റെ മാനേജർ. അദ്ദേഹത്തിന്റെ പോരാട്ടം മുഴുവൻ കെ കരുണാകരന്റ ഔദ്യോഗിക പക്ഷത്തോടും കരുണാകരനോടുമായിരുന്നു.
കരുണാകരനെ താഴെയിറക്കാൻ എല്ലാത്തരം കളികളും കളിച്ചു. പാർട്ടി അച്ചടക്കത്തിനു പുല്ലുവില നൽകിക്കൊണ്ട് അദ്ദേഹം കരുണാകരനെതിരെയും ഔദ്യോഗിക പക്ഷത്തിനെതിരെയും പരസ്യമായി പ്രവർത്തിച്ചു. കരുണാകരനെതിരെ ഗ്രൂപ്പ് യോഗങ്ങളും പത്രസമ്മേളനങ്ങളും നടത്തിക്കൊണ്ടേയിരുന്നു. ഒടുവിൽ സാങ്കല്പിക ചാരക്കേസു കൊണ്ടുവന്ന് കരുണാകരനെ താഴെയിറക്കി. സ്വന്തം ഗ്രൂപ്പിന്റെ അധിപനായ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തു പ്രതിഷ്ഠിച്ചു.
ആന്റണിയുടെ നേതൃത്വത്തിൽ 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പു നേരിട്ട കോൺഗ്രസ് പരാജയപ്പെട്ടു. 2001-ൽ വീണ്ടും അധികാരത്തിലെത്തിയ ആന്റണി, ഉമ്മൻ ചാണ്ടിയുമായി മാനസികമായി അകന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആന്റണി രാജിവച്ചു. ഉമ്മൻ ചാണ്ടി അധികാരത്തിൽ വന്നു. ഉമ്മൻ ചാണ്ടിയുടെ മുന്നണിയെ 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളം തോല്പിച്ചു.
2011-ലെ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടതിലും വെറും ഒരു സീറ്റു മാത്രമാണ് ഉമ്മൻ ചാണ്ടിയുടെ മുന്നണിക്കു കൂടുതൽ കിട്ടിയത്. 72 സീറ്റ് ഐക്യ മുന്നണിക്ക്, 68 സീറ്റ് ഇടതുമുന്നണിക്കും. കെ എം ഷാജഹാൻ പ്രഭൃതികളുടെ വിഭാഗീയ സൃഷ്ടികൾ ഇടതിനെ നേർത്ത ഭൂരിപക്ഷത്തിൽ തോല്പിച്ചു. ഉമ്മൻ ചാണ്ടി കഷ്ടിച്ച് അധികാരത്തിലെത്തി.
ഇതുപോലൊരു നാറിയ ഭരണം കേരള മക്കൾ കണ്ടിട്ടില്ല എന്ന മുദ്രാവാക്യത്തെ അന്വർത്ഥമാക്കിയ ഭരണം. അഴിമതിയും തൊഴുത്തിൽക്കുത്തുമായിരുന്നു മുഖമുദ്ര. അഞ്ചാം മന്ത്രി, ഇബ്രാഹിം കുഞ്ഞ്, ബാർ കോഴ, താക്കോൽ സ്ഥാനം, ഗൺമാൻ, സോളാർ അങ്ങനെ എന്തെല്ലാം. രമേശിനെ ആഭ്യന്തരമന്ത്രിയാക്കാതിരിക്കാൻ കളിച്ച കളികൾ ഇന്നും ആരും മറന്നിട്ടില്ല. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി പറഞ്ഞത് കോൺഗ്രസും ബിജെപിയും തമ്മിലാണു മത്സരം എന്നായിരുന്നു.
ജനസമ്പർക്കം എന്ന പേരിൽ ഒരു വില്ലേജ് ഓഫീസറുടെ പണി ചെയ്യുന്ന ഒരാൾ മാത്രമായി ഉമ്മൻ ചാണ്ടി മാറി. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മുന്നണിയെ 2016-ൽ കേരളം ഭരണത്തിൽ നിന്നു പുറത്താക്കി. ചാണ്ടിയുടെ കോൺഗ്രസിന് വെറും 22 സീറ്റ്, 18 സീറ്റു നേടിയ ലീഗിന് അഞ്ചു സീറ്റിന്റെ വ്യത്യാസത്തിലാണ് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായത്. 2021-ലെ തെരഞ്ഞെടുപ്പ് ഐക്യമുന്നണി നേരിട്ടത് ഉമ്മൻ ചാണ്ടി അദ്ധ്യക്ഷനായ പ്രചരണ സമിതിയെയും വച്ചുകൊണ്ടാണ്. മുന്നണി വീണ്ടും തോറ്റു, ദയനീയമായി. കോൺഗ്രസിന്റെ സീറ്റു നില 21 ആയി താണു.
അത്തവണ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്നും ജയിച്ചത് ചാണ്ടി-പുതുപ്പള്ളി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഭൂരിപക്ഷത്തിന്. വെറും ഒമ്പതിനായിരം വോട്ടിനു കഷ്ടിച്ചു കടന്നു കൂടി. കോൺഗ്രസിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി എന്നതു ചരിത്രം.
മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ നയിച്ച് കോൺഗ്രസിനെ തോല്പിച്ച നേതാവ്. 2011-നു ശേഷം കേരളത്തിലെ കോൺഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പു ജയിക്കാൻ കഴിഞ്ഞിട്ടില്ല. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പു വരുമ്പോൾ 15 വർഷം തികയും. ആ റെക്കോഡ് ചാണ്ടിക്ക് അവകാശപ്പെട്ടതാണ്. ചാണ്ടിയുടെ ദുർഭരണം മലയാളി ഒരിക്കലും മറക്കില്ല. ചാണ്ടിയുടെ കോൺഗ്രസിനെ പിന്നീടൊരിക്കലും അധികാരത്തിൽ കയറ്റിയിട്ടുമില്ല.
കേരളത്തിലെ ഐക്യ(!) മുന്നണി ഭരണം എന്നേയ്ക്കുമായി അവസാനിപ്പിച്ച, കോൺഗ്രസിന്റെ ഒടുവിലത്തെ മുഖ്യമന്ത്രി എന്ന ഖ്യാതി(!) എക്കാലത്തേയ്ക്കുമായി നിലനിർത്തിയ, കോൺഗ്രസിനെ പലവട്ടം തോല്പിച്ചു ചരിത്രത്തിൽ ഇടം നേടിയ വ്യക്തിയാണു ചാണ്ടി. ജീവിച്ചിരുന്നപ്പോൾ പോലും ഒരത്ഭുതവും കാണിക്കാൻ കഴിയാതെ പോയ ഒരാൾ.
( കടപ്പാട്- ഫേസ്ബുക്ക് പോസ്റ്റ് )



