എണ്ണ ഉൽപ്പാദന രാജ്യങ്ങളുടെ കരാറിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്യാൻ ഒപെക് (ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങൾ) ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ചില ഒപെക് അംഗങ്ങൾ റഷ്യയെ എണ്ണ ഉൽപാദന കരാറിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ആലോചിക്കുന്നതായി പേര് വെളിപ്പെടുത്താത്ത ഒപെക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഉൾപ്പെടെ റഷ്യക്ക് മേലുള്ള ഉപരോധവും സാമ്പത്തിക സമ്മര്‍ദ്ദവും കടുക്കുന്നതിനെത്തുടര്‍ന്നാണ് തീരുമാനമെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു റഷ്യയുമായും മറ്റ് എണ്ണ നിര്‍മാതാക്കളുമായും ഒപെക് കരാറിലേര്‍പ്പെട്ടത്. എണ്ണ നിര്‍മാണ തോത് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു ഉടമ്പടി. എന്നാല്‍ ഇതിന് പിന്നാലെ, കൊവിഡ് സമയത്ത് എണ്ണവില സംബന്ധിച്ച് സൗദി അറേബ്യയും റഷ്യയും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു.
ഉക്രൈൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ , റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ബ്രസല്‍സില്‍ വെച്ച് നടക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിവസമായ തിങ്കളാഴ്ചയായിരുന്നു റഷ്യന്‍ എണ്ണ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
സമീപ കാലത്തായി റഷ്യയ്‌ക്കെതിരെ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ ഏറ്റവും വലിയ ഉപരോധമാണിത്.യുദ്ധം അവസാനിപ്പിക്കാൻ റഷ്യയിൽ സമ്മർദ്ദം ചെലുത്താനും റഷ്യയുടെ വരുമാന സ്രോതസ്സുകൾ തടയാനുമാണ് നിരോധനം ലക്ഷ്യമിടുന്നതെന്ന് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് പറഞ്ഞു.



