| രേഷ്മ കൊറ്റക്കാട്ട്
എങ്ങിനെയാണ് ബിജെപി വർഗ്ഗീയ ലഹളകൾ ഉണ്ടാക്കുന്നത് എന്നത് തിരിച്ചറിയാൻ ഈ അവസരം എങ്കിലും ഉപയോഗിച്ചില്ല എങ്കിൽ ഇന്ത്യ എന്ന മതേതര ജനാധിപത്യ രാജ്യത്തിൻ്റെ ഭരണഘടന കുഴിച്ചു മൂടാൻ ഇടുന്ന ഓരോ തരി മണ്ണിലും നമ്മുടെ കയ്യിലെ വിയർപ്പിൻ്റെ ഗന്ധം ഉണ്ടാവും. നമ്മുടെ മൗനം യഥാർഥത്തിൽ ഭരണഘടനയുടെ തകർക്കാനുള്ള നമ്മുടെ പ്രയത്നം ആണ്. ഗുജറാത്തിൽ ബോംബെയിൽ ഡൽഹിയിൽ കശ്മീരിൽ അസാമിൽ ബാംഗ്ലൂരിൽ … സംഘപരിവാർ പതിറ്റാണ്ടുകൾ ആയി പയറ്റുന്ന തന്ത്രം ആണിത്.
ഇനിയും അനുവദിച്ചാൽ ഇന്ത്യ എന്ന രാജ്യം തന്നെ ഇല്ലാതെ ആകാൻ ഒരുപാട് കാത്തിരിക്കേണ്ടി വരില്ല. മുസ്ലീം സമൂഹത്തെ പ്രകോപിപ്പിക്കാൻ അവരെ തെരുവിൽ ഇറക്കി സംഘടിക്കാൻ അത് ചൂണ്ടിക്കാട്ടി ഹിന്ദു സൂഹത്തെ പ്രകോപിപ്പിച്ചു മുസ്ലീം വിരുദ്ധ മനസ്സുമായി കൂടെ നിർത്തി തമ്മിൽ തല്ലിപ്പിച്ച് ലഹളകൾ ഉണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന ഹീനമായ കളികളിൽ മുസ്ലീം സമൂഹവും ഹിന്ദു സമൂഹവും വീണു പോകരുത്.
കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നത് – ഡൽഹിയിലെ ജഹാംഗീർ പൂരിയിൽ നടന്നത് ബിജെപി ആസൂത്രണം ചെയ്ത ആക്രമണം ( കൂടി ഒഴിപ്പിക്കൽ) ആയിരുന്നു, ആ പ്രദേശം മുസ്ലീം ഭൂരിപക്ഷം ഉള്ളതാണ്, ഇന്നേവരെ യാതൊരു പ്രശ്നങ്ങളും ബഹളങ്ങളും നടന്നിട്ടില്ലാത്ത പ്രദേശം. അവിടെ താമസിക്കുന്ന ജനങ്ങൾ സാധാരണയുള്ള പ്രകോപനങ്ങൾ കൊണ്ട് ബഹളം കൂട്ടുന്നവർ അല്ല. അതുകൊണ്ടാണ് ആസൂത്രിതമായി ആ പ്രദേശം തെരഞ്ഞെടുത്തതും അവിടെയുള്ള മുസ്ലിങ്ങളുടെ സ്ഥാപനങ്ങളും വീടുകളും കടകളും മാത്രം തിരഞ്ഞു പിടിച്ചു തകർത്തതും.
ഗതി മുട്ടിയാൽ ചേരയും കടിക്കും എന്നാണല്ലോ. ബിജെപി യെ ,സംഘപരിവാറിനെ മുസ്ലീം വിരുദ്ധ ഇടപെടലുകളെ , ഒക്കെ ചൂണ്ടികാട്ടി കേസിന്, സംരക്ഷണത്തിന് എന്നൊക്കെ പറഞ്ഞു പൈസ പിരിക്കുന്ന മുസ്ലീം സംഘടനകൾക്ക് ചാകര ആണ് ഇത്തരം വിഷയങ്ങൾ, അതുകൊണ്ട് അവർ ഇതിനെ ആളി കത്തിക്കാൻ ശ്രമിക്കും. അവരെയും സൂക്ഷിക്കുക.
ഇന്ത്യ എന്ന നമ്മുടെ രാജ്യം നമ്മുടേത് അല്ലെ എന്ന സംശയം മനസ്സിൽ ഉണ്ടായാൽ പിന്നെ എല്ലാം സംശയത്തിൻ്റെ ഭയത്തിൻ്റെ കാരണങ്ങൾ ആകും. അതുകൊണ്ട് തന്നെ രാജ്യം നമ്മുടേത് തന്നെ പക്ഷെ നമ്മുടെ രാജ്യത്തെ ഇപ്പൊൾ ഭരിക്കുന്നത് രാജ്യ ദ്രോഹികൾ ആണ് എന്ന് മനസിലാക്കുക . അവരിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ വർഗ്ഗീയമായി സംഘടിക്കുക അല്ല വേണ്ടത് മറിച്ച് വർഗ്ഗീയ കൂട്ടായ്മകൾ തകർക്കുക ആണ് വേണ്ടത്.
നാം ജനിച്ചുവളർന്ന നമ്മുടെ രാജ്യം മതേതര ജനാധിപത്യ രാജ്യം ആണ്. ഇവിടെ എല്ലാ മതവിശ്വാസികളും ഒരുപോലെ ആണ് എല്ലാവർക്കും ഒരേ അവകാശങ്ങൾ. മതേതര ജനാധിപത്യ വിശ്വാസികൾക്ക് ഇവിടെ ഒറ്റക്കെട്ടായി ഒന്നിച്ചു നിൽക്കാം.



