| ശ്രീകാന്ത് പികെ
പി. ടി ഉഷ രാജ്യത്തിന് അഭിമാനമായ അത്ലറ്റ് ആയത് കൊണ്ട് മാത്രമല്ല അവർ നല്ലൊരു ബിജെപി – ആർ.എസ്.എസ് അനുഭാവിയായത് കൊണ്ടാണ് രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത് എന്നത് അവർ കഴിവു തെളിയിച്ച കായിക താരമായത് കൊണ്ട് പറയാതിരിക്കണോ.
എളമരം കരീം പി. ടി ഉഷയുടെ രാജ്യ സഭാ പ്രവേശനത്തെ വിമർശിച്ചു പറഞ്ഞതിനെയാണ് രാജീവ് ചന്ദ്രശേഖറിന്റെ അടിമ ഇന്ന് ചർച്ചക്കെടുക്കുന്നത്. വിനു വി ജോണിന് സഖാവ് കരീമിനോടുള്ള വിരോധം വേറെയാണ്.
ഇതിന് മുന്നേ നോമിനേറ്റ് ചെയ്യപ്പെട്ട സുരേഷ് ഗോപിയാണ് ഇന്ന് സംഘികളേക്കാൾ വലിയ സംഘിത്തരം കാണിക്കുന്ന അവരുടെ നേതാവ്. രാജ്യ സഭയിൽ നോമിനേറ്റ് ചെയ്യപ്പെടുന്ന അംഗങ്ങൾക്ക് സഭ ഒരു വിനോദ സഞ്ചാര കേന്ദ്രം പോലെയാണ്. പണ്ട് കോൺഗ്രസ് കാലത്ത് സച്ചിൻ ടെണ്ടുൽക്കറിനെ അയച്ചിട്ട് അങ്ങേര് ആറു വർഷത്തിനിടെ ഒരു ദിവസമോ മറ്റോയാണ് സഭയിലെത്തിയത്. ഈ സുരേഷ് ഗോപി തന്നെ കാലാവധി അവസാനിക്കുന്ന ആഴ്ചയോ മറ്റോയാണ് നാലാൾ കേൾക്കെ ഒന്ന് വാ തുറന്നത്.
സിനിമാ താരങ്ങളേയും കായിക താരങ്ങളേയും ബിസിനസ് പ്രമുഖരേയുമൊക്കെ പാർലിമെന്റിന്റെ ഉപരി സഭ എന്നറിയപ്പെടുന്ന രാജ്യ സഭയിലേക്കയച്ച് നികുതി പണവും സ്റ്റേറ്റ് കാറും ഓഫീസും സ്റ്റാഫുകളേയും നൽകുക എന്നല്ലാതെ ഇവരെ കൊണ്ട് അവർ ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മേഖലക്ക് പോലും എന്തെങ്കിലും ഗുണമുണ്ടോ എന്നന്വേഷിക്കാറില്ല.
പി. ടി ഉഷ സംഘപരിവാറുകാരിയാണ്. സംഘ് ഐടി സെല്ലിന്റെ സ്ഥിരം പ്രൊപ്പഗാണ്ട മെറ്റീരിയലുകളുടെ പ്രചാരകയാണ്. രാഷ്ട്രീയമുള്ളവർ അത് വിമർശിക്കും. അപ്പോൾ ‘പിടി ഉഷ,ഇന്ത്യ’ എന്ന അഡ്രസൊക്കെ ഉയർത്തി കാണിച്ചു തന്റെ രാഷ്ട്രീയമല്ല പ്രതിഭ മാത്രമാണ് പരിഗണിച്ചതെന്ന വാദമൊക്കെ ലിബറലുകളുടെ അച്ചോടാ കേൾക്കാൻ കൊള്ളാം.
എളമരം കരീമിന്റെ വിമർശനം കാമ്പുള്ളതാണ്. സംഘ പരിവാർ ഭരണ കൂടത്തിന് സ്വീകാര്യമാകുന്ന ഏത് മനുഷ്യനും ആ രാഷ്ട്രീയം മുൻ നിർത്തി തന്നെ വിമർശിക്കപ്പെടും. അതിപ്പോ നാളെ ദൈവം തമ്പുരാൻ നോമിനേറ്റ് ചെയ്യപ്പെട്ടാലും.



