ജോജു ജോർജ് സംവിധാനം ചെയ്ത സിനിമ പണി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സാഹചര്യത്തിൽ ആണ് ആദർശ് എന്ന പ്രേക്ഷകനും സംവിധായകനും തമ്മിൽ ഉള്ള ഫോൺ കാൾ വൈറൽ ആകുന്നത്. സിനിമയ്ക്ക് എതിരെ റിവ്യൂ എഴുതിയ വ്യക്തിയെ ജോജു ഫോൺ വിളിച്ചു ഭീഷണിപ്പെടുത്തി എന്നതാണ് പരാതി. എന്നാൽ തന്റെ സിനിമയിലെ സുപ്രധാന രംഗങ്ങൾ എഴുതി സ്പോയിലർ ആക്കി എന്നതാണ് ജോജു ഉന്നയിക്കുന്ന വാദം. ഈ വിഷയത്തിൽ നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
സിനിമ അസോസിയേറ്റ് ഡയരക്ടർ കൂടിയായ ഹരി വിസ്മയം ഈ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ കുറിച്ച പോസ്റ്റ് വായിക്കാം :
ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ തീയറ്ററിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സിനിമയെ കുറിച്ച് എഴുതുമ്പോൾ ഒക്കെ സ്പോയിലർ അലർട്ട് വയ്ക്കുന്നത് എന്തിനാണ് , ആ സിനിമ കാണാത്ത ആളുകൾ അത് വായിച്ചാൽ ആ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ആക്ട് നമ്മൾ മനസ്സിലാക്കും , ഒരു സിനിമയുടെ സസ്പെൻസ് എന്താണെന്ന് നേരത്തെ അറിഞ്ഞാൽ പിന്നെ ആ സിനിമ നമുക്ക് യാതൊരു ആസ്വാദനവും സമ്മാനിക്കാൻ പോകുന്നില്ല.
പണ്ടൊരിക്കൽ അൻവർ റഷീദിന്റെ ‘TRANS” സിനിമയിൽ വർക്ക് ചെയ്യുന്ന ഒരു സുഹൃത്തിനെ വിളിച്ചപ്പോൾ ” ശ്രീനാഥ് ഭാസി മരിക്കുന്ന സീൻ ഷൂട്ട് ചെയ്യുകയാണ് , പിന്നെ വിളിക്കാം എന്ന് ” നിസാരമായി പറഞ്ഞു ഫോൺ വച്ചു. അതുകൊണ്ട് തന്നെ ആ സിനിമ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ തന്നെ അറിയാം ഈ കഥാപാത്രം മരിക്കുമെന്നത്. ഇത്തരം സസ്പെൻസ് പൊളിഞ്ഞാൽ പിന്നെ ആ സിനിമ ഒരു തരത്തിലും ആസ്വദിക്കാൻ കഴിയില്ല.
പണി എന്ന സിനിമയുമായി ബന്ധപ്പെട്ട ആദർശ് എന്ന വെക്തി ഇന്നലെ ഉന്നയിച്ച വിഷയം ഏറ്റവും ഗൗരവമുള്ളതും ചർച്ച ചെയ്യേണ്ടതുമാണെന്ന് കാര്യത്തിൽ യാതൊരു തർക്കവുമില്ല. പക്ഷെ ആ സിനിമ അതിന്റെ സാധാരണ മീറ്ററിൽ നിന്ന് മാറി മറ്റൊരു തലത്തിലേക്ക് പോകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കഥ മുഹൂർത്തമാണ് ഇന്നലെ പരസ്യപ്പെടുത്തിയത്. അതിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല. “Freedom with Responsibility” എന്നത് ഒരു ചെറിയ കാര്യമല്ല. ഒരു സിനിമയെ കുറിച്ച് അഭിപ്രായമോ നിരൂപണമോ നടത്തുമ്പോൾ ഒരിക്കലും അതിന്റെ കഥ പറയാൻ ശ്രമിക്കരുത് , സസ്പെൻസ് പരസ്യമാക്കരുത്. കാരണം അത് ആ സിനിമയുടെ ബിസിനസിനെയും കാണിയുടെ ആസ്വാദനത്തെയും കാര്യമായി ബാധിക്കും.
ആദർശിന്റെ ആദ്യത്തെ രണ്ട് വരി കഴിഞ്ഞാൽ പിന്നെ നല്ല ഒന്നാന്തരം തോന്നിവാസമാണ് എഴുതിപ്പിടിപ്പിച്ചതെന്ന് അത് വായിച്ചാൽ മനസ്സിലാകും. പിന്നെ നമ്മൾ റെക്കോർഡ് ചെയ്യുന്ന ഫോൺ കോളിലെ ഏറ്റവും മാന്യൻ നമ്മൾ തന്നെയാകുമല്ലോ. പക്ഷെ ഒരിക്കലും സംവിധായകൻ ജോജു ജോർജിന്റെ പ്രവർത്തിയെ അഗീകരിക്കുന്നില്ല, നിയപരമായ സാധ്യതകളെ ഉപയോഗിച്ച് നേരിടണം, ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ഒക്കെ തല്ലാനും കൊല്ലാനും പോയി കഴിഞ്ഞാൽ പിന്നെ ലോകം തന്നെ ബാക്കിയുണ്ടാകില്ല. എല്ലാ തരം അഭിപ്രായങ്ങളെയും സ്വീകരിക്കുക. സിനിമയെ ബാധിക്കുന്ന അഭിപ്രായങ്ങളാണെങ്കിൽ നിയമത്തെ ഉപയോഗിച്ച് നേരിടുക.
കഴിഞ്ഞ ഒരുപാട് നാളുകളായി സിനിമ റിവ്യൂ ആയി ബന്ധപ്പെട്ട് രണ്ട് തരം ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പൈസ കൊടുത്തു സിനിമ കാണുന്ന ഏതൊരാൾക്കും അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് തന്നെയാണല്ലോ നമ്മുടെ ഒക്കെ നിലപാട്. അശ്വന്ത് കോക്കിന്റെ ഒക്കെ റിവ്യൂ സിനിമയ്ക്ക് എതിരാണെങ്കിൽ അയാളെ ചീത്ത വിളിക്കുകയും അയാൾക്ക് എതിരെ കേസ് കൊടുക്കുകയും അശ്വന്ത് പറയുന്ന റിവ്യൂ നല്ലതാണെങ്കിൽ സ്വന്തം പേജിൽ ഷെയർ ചെയ്യുകയും ഒക്കെ ചെയ്യുന്ന ഒരുപാട് സിനിമാക്കാരെ നമ്മൾ കണ്ടിട്ടില്ലേ. ഒരു സിനിമ വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത് എത്ര വലിയ കലാസൃഷ്ട്ടി ആണെങ്കിലും , അതിനി എത്ര മഹത്വരമാണെന്ന് ഒക്കെ പറഞ്ഞാലും അത് സമൂഹത്തിൽ ഓഡിറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും. അത് സിനിമ മാത്രമല്ല , എല്ലാം.
യാതൊരു ക്രെഡിബിലിറ്റിയും ഇല്ലാതെ ഒരു യൂട്യൂബ് ചാനലും ഉണ്ടാക്കി അഭിപ്രായത്തിന്റെ പേരിൽ എന്ത് ഊളത്തരവും വിളിച്ചു പറയാൻ മടിയില്ലത്ത കൊറേ നിരൂപകരുണ്ട്, അവരെ ഒക്കെ നിയന്ത്രിക്കേണ്ട സമയം എന്നെ അതിക്രമിച്ചു. ഇന്ന് ഒരു സ്ത്രീ നിരൂപകയുടെ നിരീക്ഷണം കണ്ടു യൂട്യൂബിൽ , “ജോജുന് പണി അറിയില്ല” എന്നൊക്കെ. ആ പണി നന്നായി അറിയുന്ന സംവിധായകൻ തന്നെയാണ് ജോജു എന്ന് ഈ ഒരൊറ്റ സിനിമ കണ്ടാൽ മനസ്സിലാകും.
NB: ഒമർ ലുലുന്റെ ചങ്ക്‌സ് കണ്ട് തീയറ്ററിലിരുന്ന് പൊട്ടിചിരിച്ചിട്ട് പുറത്തിറങ്ങി “എന്തൊരു അശ്ലീലവും സ്ത്രീ വിരുദ്ധവുമാണെന്ന് ” ഒക്കെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവരൊക്കെ ഇന്ന് ജോജുവിന് എതിരെ ഒക്കെ എഴുതി പൊലിപ്പിക്കുന്നുണ്ട്.
വിഷയത്തിൽ ഇരുഭാഗത്തും അണിചേർന്ന് ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ നിയമപരമായി വിഷയത്തെ നേരിടും എന്ന് സംവിധായകൻ ജോജു ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.



