സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ നിയമന തട്ടിപ്പെന്ന ആരോപണം വ്യാജമെന്ന് തെളിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കേസിലെ പ്രതിയായ ലെനിന്‍ രാജ്.
“ഈ സര്‍ക്കാര്‍ വിരുദ്ധ ഗൂഢാലോചനയില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു റിപ്പോര്‍ട്ടറുള്‍പ്പെടെ പങ്കാളിയാണെന്നാണ് ലെനിന്‍റെ വെളിപ്പെടുത്തല്‍. ലെനിന്‍ രാജ് റിപ്പോര്‍ട്ടര്‍ ചാനലിന് തന്നെ നല്‍കിയ ലൈവ് അഭിമുഖത്തിലാണ് ഈ കാര്യം തുറന്നുപറഞ്ഞത് എന്ന് കൈരളി റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ 75000 രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നും അഖില്‍ മാത്യുവിനെ അറിയില്ലെന്നും അഭിമുഖത്തില്‍ ലെനിന്‍ പറഞ്ഞു.
നിലവിൽ ഒളിവിലുള്ള പ്രതിയാണ് ഈ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലെ തന്നെ മാധ്യമപ്രവര്‍ത്തകന്‍ അഷ്കറിന് ഇതില്‍ പങ്കുണ്ടെന്നാണ് ലെനിന്‍ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ ഗൂഢാലോചനയില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറും ബാസിത്തും, അഡ്വ നൗഫല്‍, ഹരിദാസന്‍ എന്നിവര്‍ക്ക് പങ്കുണ്ടെന്നാണ് ലെനിന്‍ തത്സമയപരിപാടിയിൽ റിപ്പോര്‍ട്ടര്‍ ചാനലിൽ പറഞ്ഞത്.



