കാൻ ഫിലിം ഫെസ്റ്റിവലിൽ 30 വർഷത്തിന് ശേഷം മത്സര വിഭാഗത്തിലേക്ക് ഒരു ഇന്ത്യൻ സിനിമ ഒഫീഷ്യൽ സെലക്ഷനോട് കൂടി പ്രവേശിക്കുന്നു. എഴുത്തുകാരിയും സംവിധായകയും ആയ പായൽ കബാഡിയയുടെ ആദ്യ ഫിക്ഷൻ ഫീച്ചർ ഫിലിം ആയ ‘All We Imagine as Light’ ആണ് കാൻ ഫെസ്റ്റിവലിലേക്ക് തിരഞ്ചെടുക്കപ്പെട്ടിരിക്കുന്നത്.
ഏകദേശം മൂന്ന് പതിറ്റാണ്ടിന് ശേഷം പാം ഡി ഓർ അവാർഡിലേക്ക് ഒരു ഇന്ത്യൻ സിനിമ മത്സരിക്കുന്നത്. 1994 ൽ ഷാജി എൻ കരുണിന്റെ ‘സ്വാഹ’ ആണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത്. മേളയുടെ 77-ാമത് എഡിഷനിൽ പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ സിനിമകൾക്കെതിരെയാണ് കപാഡിയയുടെ സിനിമ മത്സരിക്കുന്നത്.
മത്സരവിഭാഗത്തിൽ ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ മെഗലോപോളിസ്, സീൻ ബേക്കറിൻ്റെ അനോറ, യോർഗോസ് ലാന്തിമോസിൻ്റെ കൈൻഡ്സ് ഓഫ് മേഴ്‌സി, പോൾ ഷ്രാഡറിൻ്റെ ഓ കാനഡ, മാഗ്നസ് വോൺ ഹോണിൻ്റെ ദ ഗേൾ വിത്ത് ദ നീഡിൽ, പൗലോ സോറൻ്റീനോയുടെ പാർഥെനോപ്പ് തുടങ്ങിയ സിനിമകളും പ്രദർശിപ്പിക്കും. ലേഡിബേർഡ്, ബാർബി എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ സിനിമ സംവിധായക ഗ്രെറ്റ ഗെർവിഗാണ് ജൂറിയുടെ തലവൻ.
ബ്രിട്ടീഷ്-ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവായ സന്ധ്യാ സൂരിയുടെ ‘സന്തോഷ്’ എന്ന ചിത്രം മേളയിൽ അൺ സെർട്ടെയ്ൻ റിഗാർഡ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മെയ് 14 ന് ക്വെൻ്റിൻ ഡ്യൂപിയുക്‌സിൻ്റെ ‘ദ സെക്കൻഡ് ആക്‌ട്’ എന്ന ചിത്രത്തോടെയാണ് മേളയ്ക്ക് തുടക്കമാകുന്നത്. 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള ഗോൾഡൻ ഐ പുരസ്ക്കാരം ‘എ നൈറ്റ് ഓഫ് നോയിംഗ് നതിംഗ്’ എന്ന ഡോക്യൂമെന്ററിയിലൂടെ നേടിയ കപാഡിയയ്ക്ക് കാനുമായി ഒരു ചരിത്ര ബന്ധമുണ്ട്.
സംവിധായകരുടെ ഫോർട്ട്‌നൈറ്റ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം, ഒരു കാമ്പസിലെ അസ്വസ്ഥത ഒരു വിദ്യാർത്ഥി തൻ്റെ കാമുകനുള്ള കത്തുകളിലൂടെ അവതരിപ്പിക്കുന്നു, യാഥാർത്ഥ്യത്തെ സ്വപ്ന സമാനമായ അവസ്ഥയുമായി സംയോജിപ്പിക്കുന്നു. കാനിൽ പ്രദർശിപ്പിച്ച ‘ആഫ്റ്റർനൂൺ ക്ലൗഡ്‌സ്’ (2017), ‘ആൻഡ് ഈസ് ദ സമ്മർ സേയിംഗ്?’ എന്നീ ഹ്രസ്വചിത്രങ്ങളും കപാഡിയയുടെ കപാഡിയയുടെ കയ്യൊപ്പ് പതിഞ്ഞവയാണ്.
ഈ നേട്ടത്തിൽ മലയാള സിനിമയ്ക്കും അഭിമാനിക്കാവുന്ന നേട്ടം ഉണ്ട്. സിനിമയിലെ പ്രധാന വേഷങ്ങളിലേക്ക് അഭിനയിക്കുന്നത് ദിവ്യ പ്രഭയും കനി കുസൃതിയുമാണ്. ഇന്ത്യൻ സിനിമ ലോകത്തിനും മലയാള സിനിമയ്ക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ ഇനിയും തുടരും എന്ന പ്രതീക്ഷയിൽ ആണ് ഏവരും.



