സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം എന്നത് ഒരു തുടർച്ചയാണെന്ന് ഫ്രാൻസിസ് മാർപാപ്പ. പുരുഷമേധാവിത്വമാവട്ടെ മനുഷ്യത്വത്തിന്റെ ശാപമാണെന്നും സ്ത്രീകളുടെ ജനനേന്ദ്രിയ ഛേദം കുറ്റകരമാണെന്നും അത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ ഇപ്പോൾ നടക്കുന്ന സ്ത്രീകളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു പോപ്പ്. സ്ത്രീകൾ ദൈവത്തിന്റെ വരദാനമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചു. അയാൾക്ക് കൂട്ടായി ഒരു നായ്ക്കുട്ടിയെ അല്ല ദൈവം നൽകിയത്. സ്ത്രീയും പുരുഷനും രണ്ടും തുല്യമായി സൃഷ്ടിക്കപ്പെട്ടവയാണ്. സ്ത്രീ സാന്നിധ്യമില്ലാതെ ഒരു സമൂഹത്തിന് പുരോഗതിയില്ല.
വത്തിക്കാന്‍ സിറ്റിയുടെ ഡെപ്യൂട്ടി ഗവര്‍ണറായി പ്രവര്‍ത്തിക്കുന്നത് സിസ്റ്റര്‍ റാഫേല്ല പെട്രിനി എന്ന കന്യാസ്ത്രീയാണെന്ന് മാര്‍പ്പാപ പറഞ്ഞു. സ്ത്രീകള്‍ക്ക് സ്ഥാനം നല്‍കുന്തോറും കാര്യങ്ങള്‍ മെച്ചപ്പെടുന്നുണ്ടെന്ന് മാര്‍പ്പാപ കൂട്ടിച്ചേര്‍ത്തു. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടനുസരിച്ച് സ്ത്രീ ജനനേന്ദ്രിയ ഛേദം (എഫ്.ജി.എം) ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും ഉള്‍പ്പെടെ 30 രാജ്യങ്ങളില്‍ നടത്തുന്നുണ്ട്. നാല് ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ ഈ വര്‍ഷം എഫ്.ജി.എമ്മിന് വിധേയരായിട്ടുണ്ടെന്ന് യു.എന്‍ പറയുന്നു.



