| ശ്രീകാന്ത് പികെ
മാദ്ധ്യമ പ്രവർത്തകരിൽ നല്ല മാദ്ധ്യമ പ്രവർത്തകരും അന്തസ്സായി ജോലി ചെയ്യുന്നവരുമില്ലേ. ഉറപ്പായുമുണ്ട്. ഏതൊരു തൊഴിൽ മേഖലയിലും പോലെ ചെയ്യുന്ന പണി തൊഴിൽ ആണെന്ന് ബോധ്യമുള്ള കുറച്ച് പേരെങ്കിലും ആ തൊഴിൽ മേഖലയിലുമുണ്ട്.
സിനിമ ഒരു വ്യവസായമായ തൊഴിൽ മേഖലയും സിനിമാ താരങ്ങൾ തത്വത്തിൽ ആ മേഖലയിലെ തൊഴിലാളികളുമാണ്. എന്തേലും പ്രശ്നം വരുമ്പോൾ ആലങ്കാരികമായി ഞങ്ങളുടെ തൊഴിലാണ് ഇത് എന്ന് പറയുന്നതല്ലാതെ ഇവർ ആരെങ്കിലും സാധാരണ നിലയിൽ തങ്ങളൊരു തൊഴിലാണ് ചെയ്യുന്നത് എന്ന് കരുതുന്നുണ്ടോ. ഇല്ല, അവർ താരങ്ങളാണ്. ആ മേഖല വിനിമയം ചെയ്യുന്ന സെലിബ്രിറ്റി പദവിയും അത് നിർമ്മിക്കുന്ന പ്രിവിലേജും അവരിൽ അബോധമായി തന്നെ തങ്ങൾ സാധാരണക്കാരിൽ നിന്ന് മേലെയാണ് എന്ന് തോന്നൽ നിർമ്മിക്കും.
ഏതാണ്ട് ഇതേ മനോനില പ്രധാനം ചെയ്യുന്ന മറ്റൊരു തൊഴിൽ മേഖലയാണ് ദൃശ്യ മാദ്ധ്യമ മേഖല. അത് മുഖ്യധാര ചാനലുകൾ മാത്രമല്ല, ഇന്നലെ മുളച്ച യൂ ട്യൂബ് ചാനലുകളുടെ തൊഴിലാളികളെ പോലും ശ്രദ്ധിച്ചാൽ മതി. കേരളത്തിൽ എന്നല്ല, ഇന്ത്യയിൽ എന്നല്ല ലോകത്താകമാനം ഈ കാലത്ത് ഭൂരിപക്ഷം മാദ്ധ്യമങ്ങളും കോർപ്പറേറ്റ് വലതുപക്ഷ – യാഥാസ്ഥതിക – വംശീയ പക്ഷ രാഷ്ട്രീയത്തിന്റെ പതാകാ വാഹകരാണ്.
ആ മാദ്ധ്യമങ്ങളിൽ സ്വന്തം ആശയത്തിന് വിരുദ്ധമായ പ്രവർത്തികൾ ചെയ്യാൻ നിർബന്ധിക്കപ്പെടുന്ന തൊഴിലാളികൾ കാണും. അത് ഈ വ്യവസ്ഥതിയുടെ പരിതാപകരമായ യാഥാർഥ്യമാണ്. പക്ഷേ കാര്യമില്ല, ആശയത്തിന്റെ ഭാഗമാകുന്ന മനുഷ്യർ ആശയത്തോടൊപ്പം തന്നെ വിമർശിക്കപ്പെടും – അക്രമിക്കപ്പെടും. ഇസ്ലാമോഫോബിക്കായ മുസ്ലീങ്ങളെ ജോലിക്കെടുക്കാത്ത സ്ഥാപനത്തിലെ എച്.ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത് കൊണ്ട് എനിക്ക് മുസ്ലീം വിരുദ്ധത ഒന്നുമില്ല ഞാൻ വ്യക്തിപരമായി നല്ല മനുഷ്യനാണ്, ഞാൻ ഇവിടെ ജോലി മാത്രമാണ് ചെയ്യുന്നത് എന്ന് പറഞ്ഞത് കൊണ്ട് കാര്യമൊന്നുമില്ല.
നമ്മുടെ പൊതു സമൂഹത്തെ ഇത്രയും മലീമസമാക്കുന്നതിൽ ഒന്നും രണ്ട് മൂന്നുമല്ല ആദ്യ അഞ്ച് സ്ഥാനങ്ങളെങ്കിലും പങ്ക് മാദ്ധ്യമങ്ങൾക്കാണ്, അത് കഴിഞ്ഞേ മറ്റൊരു കാരണം പോലുമുള്ളൂ. ഉള്ള വാർത്തകൾ നാട്ടുകാരോട് പറയലല്ല, വാർത്തകൾ ഉണ്ടാക്കുകയും അതിന് പുറകേ ജനങ്ങളെ ഓടിക്കുകയും ചെയ്യുക എന്ന മർഡോക്കിയൻ സ്കൂളിന്റെ പ്രൊഡക്റ്റുകളാണ് ഇന്നത്തെ കേരളത്തിലെ മുഴുവൻ മാദ്ധ്യമങ്ങളും. ജനഗണമന എന്ന സിനിമയിൽ പ്രിത്വിരാജ് ഡയലോഗ് പോലെ ഓരോ ദിവസവും വരുന്ന നൂറ് കണക്കിന് വാർത്തകളിൽ ഏത് നാട്ടുകാർ കേൾക്കണമെന്നും എങ്ങനെ കേൾക്കണമെന്നും ഏത് കേൾക്കരുതെന്നും തീരുമാനിക്കുന്നത് അവരാണ്.
19 കാരൻ എസ്.എഫ്.ഐ പ്രവർത്തകനായ പയ്യന്റെ ഇട നെഞ്ചിൽ കത്തി കയറ്റി കൊന്ന ഒന്നും രണ്ടും മൂന്നുമൊക്കെയായ പ്രതികളെ കെ.എസ്.യു എന്ന അവരുടെ സംഘടന ജില്ലാ – സംസ്ഥാന നേതൃ സ്ഥലത്തേക്ക് ഉയർത്തിയപ്പോൾ, ആ കൊലപാതകികളെ എന്റെ കുട്ടികൾ എന്ന് പറഞ്ഞ് കെ.പി.സി.സി അധ്യക്ഷൻ സംരക്ഷിച്ചു നിർത്തുമ്പോൾ ഈ കേരളത്തിലെ ഒരു മാദ്ധ്യമത്തിലും പ്രവർത്തിക്കുന്ന ‘സോ കോൾഡ് നല്ല മാദ്ധ്യമ പ്രവർത്തകർക്ക്’ പോലും അതൊന്ന് ചർച്ചയാക്കണം എന്ന് തോന്നിയിട്ടില്ല.
അതേ കേരളത്തിൽ ഏതോ കാലത്ത് എസ്.എഫ്.ഐയിൽ പ്രവർത്തിച്ച ഒരു പെൺ കുട്ടിയുടെ പേരിലുള്ള കേസിന് ആ സംഘടനയുടെ സംസ്ഥാന സെക്രട്ടറി പോരാഞ്ഞു സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയുടെ ചിത്രം കൂടെ ചേർത്ത് ആവശ്യമില്ലാത്ത കാര്യങ്ങൾ അഞ്ചാം ദിവസം പറഞ്ഞ് കൊണ്ടിരിക്കുമ്പോൾ അവർക്കൊരു അസ്വഭാവികതയും തോന്നുന്നില്ല.
രണ്ടാം ലോകയുദ്ധ കാലത്ത് നാത്സി ആശയങ്ങളോട് നേരിട്ട് താല്പര്യമില്ലാത്ത പലരും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി ഹിറ്റ്ലറിന് വേണ്ടി പണിയെടുത്തിട്ടുണ്ട്. അവരിൽ പലരും പിടിക്കപ്പെട്ടപ്പോൾ ഞങ്ങൾ നാത്സികളല്ല എന്നും അവകാശപ്പെട്ടിട്ടുമുണ്ട്. പക്ഷേ കാര്യമില്ല, ചരിത്രം അവർക്ക് മാപ്പ് നൽകിയിട്ടില്ല.
ഈ അളിഞ്ഞ വ്യവസ്ഥതിയെ കൂടുതൽ ദുർഗന്ധപൂരിതമാക്കുന്ന നാറിയ മേഖലയാണ് ഇന്ന് മാദ്ധ്യമ മേഖല. പുതിയ കാലത്തെ വലതു പക്ഷത്തിന്റെ കൂലി തൊഴിലാളികൾ, നിയോ നാത്സികളുടെ ഒന്നാമത്തെ ശബ്ദം. ഏഷ്യാനെറ്റ് ന്യൂസ് സംഘപരിവാർ മാർക്കറ്റിങ് ടൂളായ മലയാളത്തിലെ മിനി റിപ്പബ്ലിക് ടിവി ആണെന്ന് ഇനിയും മനസിലാകാത്തവരോടും മനസിലായിട്ടും വ്യക്തി ബന്ധങ്ങളുടെ പേരിൽ പൊട്ടൻ കളിക്കുന്നവരോടും സംസാരിക്കാൻ പോലും നിൽക്കരുത്. അവിടെ കാലമിത്രയും ജോലി ചെയ്ത് മനുഷ്യർ പോലും രാജി വെച്ച് പുറത്ത് വന്ന ശേഷം ആ ചാനൽ ചെയ്ത കൊള്ളരുതായ്മകൾ പരസ്യമായി പറയുന്ന സമയമാണിത്. അപ്പോഴാണ് ഉപദേശ സാഹിത്യം പ്രധാന തൊഴിലായി സ്വീകരിച്ചവരുടെ പൊട്ടൻ കളി കൂടെ സഹിക്കേണ്ടി വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് എന്നത് പ്രകടമായ ഒരു പേര് മാത്രമാണ്, വലത് പക്ഷം നേരിട്ടും അല്ലാതെയും ഫണ്ട് ചെയ്യുന്ന ഇടത് വിരുദ്ധ സിന്റിക്കേറ്റിന്റെ കൊടുമുടിക്ക് മുകളിലാണ് ഈ പെടാപാട് പെടുന്നത്.
പോസ്റ്റ് ട്രൂത് കാലത്ത് വലത് മാദ്ധ്യമങ്ങൾ ഇടതു പക്ഷത്തിന്റെ മാത്രമല്ല ജനാധിപത്യത്തിന്റെ തന്നെ ശത്രുക്കളാണ്. ഇടത് നിലപാട് ഇതല്ല, ഇടത് മൂല്യം അതല്ല, എന്നൊക്കെയുള്ള വോക്ക് ലിബറലിസത്തിന്റെ കൊണദോഷങ്ങൾ കൊണ്ട് പ്രഷർ റിലീസിംഗ് വാൾവുകളായി പലരും അവതരിക്കും. ആ തമാശ ആസ്വദിക്കുക മാത്രം ചെയ്യുക.
നാലഞ്ച് ദിവസം എല്ലിൻ കഷ്ണം കിട്ടിയ തെരുവ് പട്ടികളെ പോലെ കടിച്ചു വലിച്ചു കൊണ്ടിരുന്ന കൂട്ടം ഇപ്പൊ ഒറ്റ കേസുകൊണ്ട് അവർ തന്നെ പറഞ്ഞതൊക്കെ വിഴുങ്ങി ഇതിലൊരു ഗൂഢാലോചനയുമില്ലേ എന്ന് പറഞ്ഞ് കരയുന്നത് കണ്ടോ. നാട്ടിൽ ഇരുപത്തി നാല് മണിക്കൂറെന്ന പോലെ ഓടി നടന്ന് പണിയെടുക്കുന്ന ബ്രാഞ്ച് സെക്രട്ടറി മുതൽ നാലും അഞ്ചും പതിറ്റാണ്ടുകളായി പണിയെടുത്തും പഠിച്ചും ഉണ്ടാക്കിയെടുത്ത ബോധത്തിൽ ഉയർന്ന് പൊന്തിയ പാർടി മഷിനറിയേക്കാൾ ഇടത് മൂല്യത്തിലെ കാര്യ ബോധം നിലവിലെങ്കിലും ഒരു ലിബറൽ ഗുണദോഷക്കാർക്കുമില്ല. അത് കൊണ്ട് തന്നെ ഒരു സന്ദേഹവും വേണ്ട, ഒരു മയവും വേണ്ട..



