പറവ ഫിലിംസിലെ റെയ്ഡിൽ 60 കോടിയുടെ നികുതി വെട്ടിപ്പെന്ന് പ്രാഥമിക കണ്ടെത്തൽ. നികുതി വെട്ടിപ്പ് സംബന്ധിച്ച പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടും. സിനിമ നിർമാണത്തിൻറെ മറവിൽ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ.
ഇന്നലെ സൗബിൻറെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിർമാണ കമ്പനിയിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന രാത്രി വൈകുവോളം നീണ്ടിരുന്നു. ഡ്രീം ബിഗ് ഫിലിംസ് എന്ന നിർമാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ഇരു നിർമാണ കമ്പനികൾക്കും കേരളത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനമാണ് പണം നൽകിയതെന്നും ഇതിൽ അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് ആദായ നികുതി വകുപ്പ് പ്രധാനമായും സംശയിക്കുന്നത്.
കേരളത്തിന് പുറത്തും സൂപ്പർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ നിർമാണവുമായും കളക്ഷനുമായും ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിച്ചത്.സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിർണായക രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെടുത്തെന്നാണ് സൂചന.



