രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചർച്ചയുടെ അവസാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ലോക്‌സഭയെ അഭിസംബോധന ചെയ്തു. തന്റെ പ്രസംഗത്തിനിടെ സർക്കാർ പദ്ധതികൾ, വിലക്കയറ്റം, ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ വിമർശനം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിച്ചു.
ഞായറാഴ്ച മുംബൈയിലെ ആശുപത്രിയിൽ അന്ത്യശ്വാസം വലിച്ച ലതാ മങ്കേഷ്‌കറെ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.”പുതിയ ലോകക്രമത്തിലേക്ക്” നമ്മൾ അതിവേഗം നീങ്ങുകയാണെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി മോദി, സ്വാതന്ത്ര്യത്തിന്റെ 75 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പറഞ്ഞു.
“ആസാദി കാ അമൃത് മഹോത്സവം, വരും വർഷങ്ങളിൽ ഇന്ത്യക്ക് എങ്ങനെ ആഗോള നേതൃത്വപരമായ പങ്ക് വഹിക്കാനാകുമെന്ന് ചിന്തിക്കാൻ പറ്റിയ സമയമാണ്,” അദ്ദേഹം പറഞ്ഞു. കോവിഡ് കാലഘട്ടത്തിൽ, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്നതായിരുന്നു. കർഷകർ റെക്കോർഡ് അളവിൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിച്ചു.- പ്രധാനമന്ത്രി മോദി പറഞ്ഞു.
“കോവിഡ് ഉണ്ടായിരുന്നിട്ടും, പണപ്പെരുപ്പം നിയന്ത്രണാതീതമായില്ലെന്ന് ഞങ്ങൾ ഉറപ്പാക്കി. ഭക്ഷ്യവിലപ്പെരുപ്പം 5 ശതമാനത്തിൽ താഴെയായി. കോൺഗ്രസ് ഇന്ന് അധികാരത്തിലിരുന്നെങ്കിൽ, പണപ്പെരുപ്പം വർദ്ധിക്കുന്നതിന് കോവിഡിനെ കുറ്റപ്പെടുത്തി മുന്നോട്ട് പോകുമായിരുന്നു.”- അദ്ദേഹം കൂട്ടിച്ചേർത്തു,
കോൺഗ്രസ് പാർട്ടിയെ ‘തുക്‌ഡെ തുക്‌ഡെ സംഘത്തിന്റെ നേതാവ്’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, നിരവധി പതിറ്റാണ്ടുകളായി ഒന്നിലധികം സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തോൽവികൾ നേരിട്ടിട്ടും പാർട്ടിയുടെ “അഹങ്കാരം” ഇതുവരെ വെടിഞ്ഞിട്ടില്ലെന്ന് പറഞ്ഞു.
ഭിന്നിപ്പിച്ച് ഭരിക്കുക കോൺഗ്രസിന്റെ നയമാണ്, അതുകൊണ്ടാണ് ‘തുക്‌ഡെ, തുക്‌ഡേ’ സംഘത്തിന്റെ നേതാവായി കോൺഗ്രസ് മാറിയത്, കോൺഗ്രസിന് അധികാരത്തോടുള്ള ആർത്തി നഷ്ടപ്പെട്ടു, എന്നാൽ വിഘടനവാദ ശക്തികളെ ശക്തിപ്പെടുത്തുന്ന വിത്ത് പാകുക എന്ന നയത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.



