പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയുടെയോ കോൺഗ്രസ് പാർട്ടിയുടെയോ ചരിത്രമറിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പ്രധാനമന്ത്രിക്ക് ഇന്ത്യയുടെ ചരിത്രമോ കോൺഗ്രസ് പാർട്ടിയുടെ ചരിത്രമോ അറിയില്ല, 2014ലാണ് ഇന്ത്യയുടെ ചരിത്രം ആരംഭിച്ചതെന്ന് അദ്ദേഹം കരുതുന്നുവെന്നും കബിൽ സിബൽ പറഞ്ഞു.
ഞങ്ങൾ ഉന്നയിച്ച പ്രശ്‌നങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ സംസാരിക്കേണ്ടതായിരുന്നുവെന്നും, എന്നാൽ തൊഴിലില്ലായ്മയെക്കുറിച്ചോ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെക്കുറിച്ചോ, രണ്ട് വർഷമായി സ്‌കൂളിൽ പോകാത്ത കുട്ടികളെക്കുറിച്ചോ അവർ ഒന്നും പറഞ്ഞില്ലെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
ഇന്ന് രാജ്യത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥയിലും സിഖ് വംശഹത്യയിലും കോൺഗ്രസിനെ വിമർശിച്ചു.
വിലക്കയറ്റത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് പ്രധാനമന്ത്രി തിങ്കളാഴ്ച ലോക്‌സഭയിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് കോൺഗ്രസ് പിന്തുടരുന്നതെന്നും ‘തുക്‌ഡെ തുക്‌ഡെ’ സംഘത്തെ നയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.



