അടുത്തമാസം അമേരിക്കയില്‍ നടക്കുന്ന ജനാധിപത്യ ഉച്ചകോടിയില്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വിളിച്ചു ചേര്‍ത്ത ഈ വിര്‍ച്വല്‍ ഉച്ചകോടി ഡിസംബര്‍ 9, 10 തീയതികളിലാണ് നടക്കുക. ഈ തിയ്യതികളിലേ ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി പങ്കെടുക്കും എന്നാണ് സൂചന.
ഡിസംബറിലെ അമേരിക്കയിലെ ജനാധിപത്യ ഉച്ചകോടിയിലേക്ക് ഇന്ത്യ ഉള്‍പ്പെടെ 110 രാജ്യങ്ങളെയാണ് അമേരിക്ക ക്ഷണിച്ചിരിക്കുന്നത്. അതിൽ തന്നെ തങ്ങളുടെ പ്രധാന സഖ്യകക്ഷികള്‍ക്കൊപ്പം ഇറാഖിനെയും പാകിസ്ഥാനെയും അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ഉച്ചകോടിയിലേക്ക് ബദ്ധശത്രുവായ ചൈനയെ ക്ഷണിച്ചിട്ടില്ലെന്ന് മാത്രമല്ല, തായ്‌വാനെ അമേരിക്ക ക്ഷണിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
അമേരിക്കയുടെ നാറ്റോ സഖ്യരാഷ്ട്രമായ തുര്‍ക്കിയെയും ഉച്ചകോടിയിലേക്ക് അമേരിക്ക ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, അറബ് സഖ്യരാഷ്ട്രങ്ങളായ ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ദാന്‍, ഖത്തര്‍, യുഎഇ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനാരോയെയും ബൈഡന്‍ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചകോടിയിലേക്ക് പോളണ്ടിന് ക്ഷണമുണ്ട്, എന്നാല്‍ ഹംഗറിക്ക് ക്ഷണമില്ല. ആഫ്രിക്കയില്‍ നിന്നും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണാഫ്രിക്ക, നൈജീരിയ, നൈജര്‍ തുടങ്ങിയ രാജ്യങ്ങളും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.



