സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് പുറത്തിറങ്ങിയ ‘ഗരുഡൻ’ എന്ന സിനിമയിൽ കേസിൽ അകപ്പെട്ട് ജയിലിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി എൽ.എൽ.ബി. പഠിക്കുന്നതും പിന്നീട് കേസ് വാദിക്കുന്നതും കാണിക്കുന്നുണ്ട്. അത്തരത്തിൽ കൊലക്കേസിൽ ഉൾപ്പെട്ട് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന രണ്ടുപേർക്ക് ഓൺലൈനായി എൽ.എൽ.ബി പഠിക്കാൻ അനുമതി നൽകിയിരിക്കുകയാണ് ഹൈക്കോടതി. ജയിലിലാണെങ്കിലും അഭിമാനത്തോടെ ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
തടവുശിക്ഷ കൊണ്ട് പ്രതികളില്‍ ഉദ്ദേശിക്കുന്ന പരിവര്‍ത്തനത്തിന് വിദ്യാഭ്യാസം അത്യാവശ്യമാണ്. സമൂഹത്തിന്റെ ഭാഗമാണെന്ന തോന്നല്‍ തടവുകാരില്‍ ഉണ്ടാക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയും. തടവിൽ കഴിയുന്ന സമയം ഫലപ്രദമായി വിനിയോഗിക്കുന്നതിനും ഇതു വഴിയൊരുക്കും. ശിക്ഷ പൂര്‍ത്തിയായി പുറത്തിറങ്ങുമ്പോള്‍ മെച്ചപ്പെട്ട ഒരു ജീവിതം നയിക്കാന്‍ വിദ്യാഭ്യാസം അവരെ സഹായിക്കുമെന്നും കോടതി നിരീക്ഷിച്ചു.
കണ്ണൂർ ചീമേനി തുറന്ന ജയിലിലെ സുരേഷ്ബാബു, കണ്ണൂർ സെൻട്രൽ ജയിലിലെ വിനോയ് എന്നിവരാണ് പഠനത്തിന് വേണ്ടി ശിക്ഷ മരവിപ്പിച്ചു നൽകണമെന്ന് അപേക്ഷ നൽകിയത്. ഇരുവരും 2023-24 വർഷത്തെ എൽ.എൽ.ബി. പ്രവേശന പരീക്ഷ വിജയിച്ചിരുന്നു. ഫീസ്, സർട്ടിഫിക്കറ്റ് ഹാജരാക്കൽ എന്നവ ബന്ധുക്കളാണ് കോടതി നിർദേശപ്രകാരം നടത്തിയത്. അങ്ങനെയാണ് ഓൺലൈൻ ആയി ഇവർക്ക് പഠനത്തിന് കോടതി വഴിയൊരുക്കിയത്.



