മദ്യനിരോധനത്തിന് ശേഷം ഇതാദ്യമായി ബിഹാറില്‍ കുറ്റകൃത്യ നിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു. നിലവിൽ എവിടെ കുറ്റകൃത്യം നടന്നാലും അധികൃതര്‍ കൃത്യമായി ഇടപെട്ട് നീതി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകൾ: ”സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നില്ല. എവിടെയെങ്കിലും കുറ്റകൃത്യം നടന്നാല്‍ പൊലീസും അധികാരികളും കൃത്യമായി ഇടപെടുന്നുണ്ട്. ഒരു സ്ഥലത്ത് നക്‌സലുകളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവമാണ്.പൊതുവെ മദ്യനിരോധനത്തിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞു”.
പ്രതിപക്ഷ നേതാവായതേജസ്വി യാദവിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസങ്ങളില്‍ നടന്ന ഹൈ പ്രൊഫൈല്‍ കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് തേജസ്വി യാദവ് ആരോപിച്ചത്. മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ യുവാവിന്റെ കൊലപാതകം, കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ കൊലപാതകം എന്നിവ ചൂണ്ടിക്കാട്ടിയാണ് തേജസ്വി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചത്.



