| ശരണ്യ എം ചാരു
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സെൽഫ് ഫിനാൻസിങ് കോളേജുകളിലെ പകൽ കൊള്ളയ്ക്കെതിയെ, തോന്നിയ പോലെ ഫീസ് വാങ്ങി വിദ്യാഭ്യാസം കച്ചവടമാക്കുന്ന സാശ്രയ മാനേജ്മെന്റുകൾക്കെതിരെ ഒരറ്റത്തു നിന്നും ഈ പെൺപട ഇന്ന് നേടിയ വിജയം നാളത്തെ ചരിത്രമാണ്.
96 കുട്ടികൾ. അതിൽ 80 ൽ അതികം പേരും സ്‍ത്രീകൾ. വിവാഹം കഴിഞ്ഞവർ, കുട്ടികൾ ഉള്ളവർ, രണ്ട് കുടുംബങ്ങളോട് ഉത്തരവാദിത്വം പറയേണ്ടവർ, അൺമാരീഡ് ആയവർ തുടങ്ങി വ്യത്യസ്ത ദൂരങ്ങളിൽ നിന്ന്, വ്യത്യസ്ത കുടുംബങ്ങളിൽ നിന്ന്, വ്യത്യസ്ത നാടുകളിൽ നിന്ന്, ഉത്തരവാദിത്വങ്ങളിൽ നിന്ന് വരുന്ന പെണ്ണുങ്ങൾ.
ഈ പെൺപടയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മാടായി ക്രസന്റ് കോളേജിൽ സമരം നടത്തിയത്. പെണ്ണുങ്ങളല്ലേ ഇരുട്ട് വീഴുമ്പോൾ വീട്ടിലേക്ക് പോകുമെന്ന് കരുതിയ മാനേജ്‌മെന്റ് അധികൃതരേയും പൊലീസിനേയും ഞെട്ടിച്ചു കൊണ്ടാണ് കുന്നിൽ മുകളിലെ ആ ഒറ്റപ്പെട്ട കോളേജിൽ ഇന്നലെ രാവിലെ തുടങ്ങി രാത്രി 10 കഴിയും വരെ ആ പെൺകൂട്ടം കുത്തിയിരിപ്പ് സമരം നടത്തിയത്. ഓഫീസ് പൂട്ടാതെ ഷെൽഫുകൾ പൂട്ടി അവസാന സ്റ്റാഫും ക്യാമ്പസ് വിട്ട ശേഷവും മണിക്കൂറുകളാണ് അവരവിടെ ഇരുന്നത്. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ പോലും കരുതാതെ.
ഈ രാത്രിയല്ല നേരം വെളുത്താലും തീരുമാനം ആകാതെ പോകില്ല സാറേന്ന് ഡിവൈഎസ്പിയുടെ മുഖത്തു നോക്കി പറഞ്ഞ ഈ കുട്ടികൾ വേറെ ലെവൽ ആയിരുന്നു. ഒടുക്കം അവർക്ക് മുന്നിൽ മുട്ടുമടക്കി സർട്ടിഫിക്കറ്റുകൾ നാളെ വിട്ട് നൽകാം എന്ന് ഇന്നലെ രാത്രി മാനേജ്‌മെന്റ് അധികൃതർ ഡിവൈഎസ്പിയുടെ മുന്നിൽ വച്ച് വാക്ക് നൽകുമ്പോൾ സമയം പത്തിനോട് അടുത്തിരുന്നു.
അത് പ്രകാരം ഇന്ന് രാവിലെ സർട്ടിഫിക്കറ്റ് വാങ്ങാൻ ചെന്നപ്പോൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഒഴിച്ചുള്ള രേഖകൾ വിട്ട് നല്കാമെന്നായി മാനേജ്‌മെന്റ് ഭാഷ്യം. ഇന്ന് വീണ്ടും ഈ പെൺപട കുത്തിയിരിപ്പ് സമരത്തിലേക്ക് പോകുന്നത് ആ സാഹചര്യത്തിലാണ്. ഇന്നലത്തേക്കാൾ വീര്യത്തിൽ ശക്തിയിൽ ഉച്ചത്തിലാണ് അവരിന്ന് സമരം ചെയ്തത്.
ഒരു കോംപ്രമൈസിനും തയ്യാറാകാതെ ഇന്നല്ലെങ്കിൽ നാളെ, അതിൽ കൂടുതൽ സമയം തരാൻ തയ്യാറേ അല്ലെന്നവർ പറഞ്ഞത് ഒരൊറ്റ ശബ്ദത്തിലായിരുന്നു. അവർക്ക് മുന്നിൽ ഇനിയും പിടിച്ച് നിൽക്കാൻ കഴിയാതെ വൈകിട്ടാകും മുന്നേ മാനേജ്‌മെന്റിന് വീണ്ടും തോൽവി സമ്മതിക്കേണ്ടി വന്നു.
സർട്ടിഫിക്കറ്റ് അത്യാവശ്യമുള്ള 10 പേർക്ക് നാളെ തന്നെയും, ബാക്കി എല്ലാവർക്കും മാറ്റന്നാളും തടഞ്ഞു വച്ച മുഴുവൻ സർട്ടിഫിക്കറ്റുകളും നൽകാമെന്ന ഉറപ്പ് വെള്ളപ്പേപ്പറിൽ എഴുതി മാനേജ്‌മെന്റ് പ്രതിനിധികളെ കൊണ്ട് ഒപ്പിട്ട് വാങ്ങിയിട്ടാണ് ഇന്നവർ വീട്ടിലേക്ക് മടങ്ങിയത്.
ഇത് ചരിത്ര വിജയമാണ്. ആറായിരം രൂപ തോതിൽ 96 കുട്ടികളിൽ നിന്ന് അതിക ഫീസ് വാങ്ങിച്ചെടുക്കാതെ നിങ്ങടെ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് തരില്ലെന്ന് പറഞ്ഞവർക്കെതിരെ ഈ പെൺപട നേടിയ തിളങ്ങുന്ന വിജയം. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സെൽഫ് ഫിനാൻസിങ് കോളേജുകളിലെ പകൽ കൊള്ളയ്ക്കെതിയെ, തോന്നിയ പോലെ ഫീസ് വാങ്ങി വിദ്യാഭ്യാസം കച്ചവടമാക്കുന്ന സാശ്രയ മാനേജ്മെന്റുകൾക്കെതിരെ ഒരറ്റത്തു നിന്നും പൊരുതി നേടിയ ചരിത്ര വിജയം. ഒരു ഘട്ടത്തിലും സ്വാധീനിക്കപ്പെടാതെ, പരസ്പരം സ്പ്ലിറ്റ് ചെയ്യപ്പെടാതെ, അതിനുള്ള എതിർശ്രമങ്ങളെ ഒക്കെയും അതിജീവിച്ച ഈ പെണ്ണുങ്ങൾ വൻ പൊളിയാണ്. പൊളിറ്റിക്കലാണ്.



