...
Home News National പുൽവാമ: ചോദ്യങ്ങൾ ഉയരണം; നഷ്ടപ്പെട്ടത് 40 മനുഷ്യ ജീവനുകളാണ്

പുൽവാമ: ചോദ്യങ്ങൾ ഉയരണം; നഷ്ടപ്പെട്ടത് 40 മനുഷ്യ ജീവനുകളാണ്

മാലിക് നടത്തിയ വെളിപ്പെടുത്താൽ പ്രകാരം ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയാണ് ഈ വിഷയത്തിൽ ഉണ്ടായത്. പാകിസ്താനിൽ നിന്ന് 300 കിലോഗ്രാം ആർ.ഡി.എക്‌സ് ബോംബുകളുമായി പാകിസ്താനിൽ നിന്നെത്തിയ കാർ കശ്മീരിന്റെ ഹൈവേകളിൽക്കൂടിയും ഗ്രാമങ്ങളിൽക്കൂടിയും കറങ്ങിനടന്നത് 10-15 ദിവസങ്ങളാണ്.

179

| ഹരിമോഹൻ

“പുൽവാമ ഭീകരാക്രമണ സമയത്ത് സി.ആർ.പി.എഫ് തങ്ങളുടെ ജവാന്മാരെ മാറ്റുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോടും വിമാനം ആവശ്യപ്പെട്ടിരുന്നു. കാരണം, ഇത്ര വലിയ വാഹനവ്യൂഹം റോഡിൽക്കൂടി പോകില്ലായിരുന്നു. പക്ഷേ അതവർ നിരസിച്ചു. അന്നുതന്നെ വൈകിട്ടു ഞാനിക്കാര്യം പ്രധാനമന്ത്രിയോടു പറഞ്ഞു, ഇതു നമ്മുടെ ഭാഗത്തുനിന്നു വന്ന വീഴ്ചയാണ് എന്ന്.

പക്ഷേ എന്നോട് ഇക്കാര്യം ആരോടും പറയരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതേക്കുറിച്ച് ഒന്നും സംസാരിക്കരുത് എന്നാണു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എന്നോടു പറഞ്ഞത്. ഇതിന്റെ കുറ്റം മുഴുവൻ പാകിസ്ഥാന്റെ തലയിൽ വെയ്ക്കാനും അതുവഴി സർക്കാരിനും ബി.ജെ.പിക്കും തിരഞ്ഞെടുപ്പു നേട്ടം ഉണ്ടാക്കാനുമാണ് അവർ ശ്രമിക്കുന്നതെന്ന് എനിക്കപ്പോൾ തന്നെ മനസിലായി.”

  • കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് കരൺ ഥാപ്പറിനു നൽകിയ ആഭിമുഖ്യത്തിൽ നിന്ന്.

2019-ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ് സൈനികരാണു കൊല്ലപ്പെട്ടത്. മാലിക് നടത്തിയ വെളിപ്പെടുത്താൽ പ്രകാരം ഗുരുതരമായ ഇന്റലിജൻസ് വീഴ്ചയാണ് ഈ വിഷയത്തിൽ ഉണ്ടായത്. പാകിസ്താനിൽ നിന്ന് 300 കിലോഗ്രാം ആർ.ഡി.എക്‌സ് ബോംബുകളുമായി പാകിസ്താനിൽ നിന്നെത്തിയ കാർ കശ്മീരിന്റെ ഹൈവേകളിൽക്കൂടിയും ഗ്രാമങ്ങളിൽക്കൂടിയും കറങ്ങിനടന്നത് 10-15 ദിവസങ്ങളാണ്.

അതിനുശേഷമാണു സൈനികരെ കൊലയ്ക്കു കൊടുത്ത നടപടി ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുണ്ടാകുന്നതും പ്രധാനമന്ത്രി ആ വാർത്ത പുറത്തുവിടാതിരിക്കാൻ നിർദേശം നൽകിയതും. മാലിക്കിന്റെ അഭിമുഖം പ്രാദേശിക പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വന്നതൊഴിച്ചാൽ ദേശീയ ചാനലുകളുടെ പ്രൈം ടൈമുകളിലോ സജീവ വാർത്തകളുടെ സ്പേസിലോ ഇടം നേടിയില്ല.

പുറത്തുവരുന്ന ചില വാർത്തകൾ അനുസരിച്ച്, ഇന്നലെ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു പ്രമുഖനായ വ്യക്തിയും തമ്മിൽ കൂടിക്കാഴ്ച നടന്നിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ‘Nation Wants to Know’ എന്നാർത്തുവിളിക്കുന്ന അർണാബുമാർ മാലിക്കിന്റെ വെളിപ്പെടുത്തലുകളിൽ നിശബ്ദരായതിനു വേറെ കാരണം അന്വേഷിക്കേണ്ടിവരും എന്നു തോന്നുന്നില്ല.

രാജ്യദ്രോഹത്തിൽ കുറഞ്ഞതല്ലാത്ത ഒരു പ്രവൃത്തിയിൽ നിന്നാണ് അനായാസമായി കേന്ദ്രസർക്കാർ ഒഴിഞ്ഞുമാറുന്നത്. അതിർത്തിയും രാജ്യസ്നേഹവും കുത്തകാവകാശമായി എടുത്തിരിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഭരണകൂടവുമാണ് ഈ രാജ്യത്തെ തന്നെ നടുക്കിയ ഒരു സംഭവത്തിൽ ഇപ്പോൾ പ്രതിസ്ഥാനത്തു നിൽക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അതിർത്തികളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സംഘപരിവാർ രീതി ഇനിയും തുടർന്നുപോകരുത്. ചോദ്യങ്ങൾ ഉയരണം. നഷ്ടപ്പെട്ടത് 40 മനുഷ്യ ജീവനുകളാണ്, ഇപ്പോഴും അതിർത്തികളിൽ നിന്ന് അവർ തിരഞ്ഞെടുപ്പിൽ വിലപേശുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.