2021 ല്‍ കേരളാ സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ബഫര്‍സോണ്‍ ഭൂപടവും റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിൽ കാടിനോട് ചേര്‍ന്ന് കിടക്കുന്ന ക്വാറികളുള്‍പ്പടെയുള്ള പ്രദേശങ്ങളെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. വന്യമൃഗങ്ങളുടെ സ്ഥിരമായ സഞ്ചാര മേഖലയായ ഇത്തരം ഭൂപ്രദേശങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം എന്താണെന്ന് ഇതുവരെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പുറത്തുവിട്ട ഭൂപടത്തില്‍ ജനവാസമേഖലകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും ബഫര്‍സോണിന് അകത്തുവരുമ്പോഴാണ് ക്വാറികളും ക്രഷറുകളും ബഫര്‍സോണിന് പുറത്തായതെന്ന ആക്ഷേപം ഉയരുന്നത്.
ഇതിൽ പ്രധാനമായും പറമ്പിക്കുളം കടുവാസങ്കേതത്തോട് ചേര്‍ന്നു കിടക്കുന്ന ജനവാസമില്ലാത്ത പ്രദേശങ്ങള്‍, നെല്ലിയാമ്പതിയിലെ ചില എസ്റ്റേറ്റുകളും ബഫര്‍ സോണില്‍ ഉള്‍പ്പെട്ടിട്ടില്ല. തെന്മലയില്‍ കടുവയടക്കമുള്ള വന്യജീവികള്‍ സ്വൈര്യവിഹാരം നടത്തുന്ന പ്രദേശങ്ങളെ ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിന്നും വനംവകുപ്പ് ഒഴിവാക്കി. ആനക്കൂട്ടം എത്താറുള്ള മുതലമടയിലുള്ള ക്വാറികളും ക്രഷറുകളും ബഫര്‍സോണിന് പുറത്താണ്.
ഈ മേഖലയില്‍ മാത്രം ഏകദേശം 32 ഓളം ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ബഫര്‍സോണില്‍ ഉള്‍പ്പെടുത്താത്തത് ഇവരെ സംരക്ഷിക്കുകയാണ് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. വേണ്ടപ്പെട്ട ചിലരെ സംരക്ഷിക്കാനാണ് ഇത്തരം പ്രദേശങ്ങളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കിയതെന്ന് പ്രദേശവാസികളടക്കമുള്ളവര്‍ ആരോപിക്കുന്നു.



