തമിഴ് സിനിമയുടെ ഹിറ്റ് മേക്കർ ലോകേഷ് കനകരാജ്, രജനികാന്തുമായി ചേർന്നൊരുക്കുന്ന പുതിയ സിനിമ തലൈവർ 171 എന്ന പേരിലായിരുന്നു ആരംഭിച്ചത്. ഇന്ന് സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ യഥാർത്ഥ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കൂലി എന്നാണ് സിനിമയുടെ പേര്.
ഇതുവരെ ചിത്രീകരണം ആരംഭിച്ചിട്ടില്ലാത്ത സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കേ ഇത് തന്റെ സിനിമാറ്റിക് യൂണിവേസർസ്മായി ചേർന്നുള്ള സിനിമ അല്ലെന്നും ഒരു സ്റ്റാൻഡ് എലോൺ സിനിമ ആയിരിക്കുമെന്നും സംവിധായകൻ ലോകേഷ് പ്രതികരിച്ചു.
രജനികാന്ത് ഒരു അധോലോക നായക കഥാപാത്രം ആയാണ് സിനിമയിൽ എത്തുന്നതെന്നും ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നുമുള്ള അഭ്യൂഹങ്ങൾക്ക് ബലം നൽകുന്ന രീതിയിലാണ് സിനിമയുടെ പേരും പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നത്.
സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരംഭം മുതൽക്കേ സിനിമയെക്കാൾ ചർച്ച ആയിരിക്കുന്നത് നായകനായ രജനികാന്തിന്റെ പ്രതിഫലം ആണെന്നതാണ് ഏറെ ശ്രദ്ധേയം. ഈ സിനിമയോടെ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഷാറുഖ് ഖാനെ മറികടക്കാൻ സാധ്യതയുണ്ട് എന്നതാണ് റിപ്പോർട്ട്.
280 കോടിയിൽ കുറയാതെ പ്രതിഫലം ഈ സിനിമയ്ക്കായി വാങ്ങുന്നു എന്ന് ആദ്യം മുതൽക്കേ അഭ്യൂഹങ്ങൾ ഉണ്ട്. ജയിലർ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം നായകൻ രജനികാന്തും ലിയോ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ലോകേഷും ഒന്നിക്കുന്ന സിനിമയ്ക്ക് ഷൂട്ടിംഗ് ആരംഭിക്കും മുൻപേ പ്രതീക്ഷകൾ വാനോളമാണ്.