| ഹരിമോഹൻ
പി.ടി ഉഷയ്ക്കിടയിൽ മറന്നുപോകരുതാത്ത പകയുടെ രാഷ്ട്രീയമുണ്ട് കെ.കെ രമയെക്കുറിച്ചു പറയുമ്പോൾ എളമരം കരീമിന്റെ വാക്കുകളിൽ. ടി.പിയെ വെട്ടിയരിഞ്ഞിട്ടും തീരാത്ത കൊലവെറിയാണ് അവരെ ഒറ്റുകാരി എന്നു മുദ്രകുത്തുന്നതിൽ കാണുന്നത്. “കരഞ്ഞു വീട്ടിലിരിക്കുമെന്നു കരുതരുത്”
എന്നായിരുന്നു രാഷ്ട്രീയ എതിരാളിയെ ആക്രമിക്കുന്നതിനേക്കാൾ ക്രൂരവും അപഹാസ്യവുമായ രീതിയിൽ സി.പി.ഐ.എം ആക്രമണം നേരിട്ടപ്പോഴും കെ.കെ രമ എന്ന സ്ത്രീ പറഞ്ഞത്.
ടി.പിയുടെ വിധവയായി ആജീവനാന്തകാലം കണ്ണീർ പൊഴിച്ചു വീട്ടിൽ ഒതുങ്ങിക്കൂടുമെന്നു കരുതിയ കെ.കെ രമ ഇന്നു നിയമസഭയിൽ എഴുന്നേറ്റു നിന്നു നിങ്ങൾക്കു നേരെ വിരൽ ചൂണ്ടി ചോദ്യങ്ങളുന്നയിക്കുന്നതിന്റെ അസ്വസ്ഥതയാണ് എളമരം കരീമിൽ നിന്നു തികട്ടിവന്നത്.
വിയോജിപ്പുകൾ രേഖപ്പെടുത്തി മാർക്സിസം കൈവിടാതെ ടി.പി രൂപീകരിച്ച പാർട്ടിയെ അയാളെ വെട്ടിനുറുക്കിയാൽ ഇല്ലാതാക്കാമെന്ന ധാരണ പൊളിച്ചടുക്കിയാണ് ഈ സ്ത്രീ കേരളരാഷ്ട്രീയത്തിൽ നിവർന്നു നിന്നത്.
ആണധികാര പാർട്ടികളെയും നേതൃത്വത്തെയും നിരന്തരം ചോദ്യം ചെയ്യുന്ന സ്ത്രീശബ്ദം കെ.ആർ ഗൗരിക്കപ്പുറത്തേക്കു കേട്ടിട്ടില്ലാത്ത കരീമിന്റെയൊക്കെ അസ്വസ്ഥതയും ചൊരുക്കും എത്രകണ്ടു മറച്ചുപിടിച്ചാലും ഇങ്ങനെ ഇടയ്ക്കിടെ പുറത്തുവന്നുകൊണ്ടിരിക്കും.
2016-ലെ തിരഞ്ഞെടുപ്പിൽ രമ ഒറ്റയ്ക്കു മത്സരിച്ചു പരാജയപ്പെട്ട സമയം വടകരയിൽ പാർട്ടി പ്രവർത്തകർ ഈ സ്ത്രീക്കെതിരെ പരസ്യമായി റോഡിൽ നടത്തിയ അശ്ലീലപ്രദർശനം ഇന്നും കേരളം മറന്നിട്ടില്ല. സഹപ്രവർത്തകനൊപ്പം ബൈക്കിൽ സഞ്ചരിച്ച രമയെ, ചുരിദാർ മാറ്റി സാരിയുടുത്തു നിയമസഭയിലെത്തിയ രമയെ, യു.ഡി.എഫ് നേതാക്കൾക്കൊപ്പം വേദികൾ പങ്കിട്ട രമയെ കേട്ടാലറയ്ക്കുന്ന വാക്കുകളിൽ അടിക്കുറിപ്പിട്ടും തെറി പറഞ്ഞും സൈബർ അണികൾ തളർത്താൻ ശ്രമിച്ചതു നേതൃത്വത്തിന്റെ എല്ലാ അനുഗ്രഹാശിസ്സുകളും വാങ്ങിയിട്ടാണല്ലോ.
രമയുടെ നിഴൽ കാണുമ്പോഴേ നിങ്ങൾക്ക് അസ്വസ്ഥത തുടങ്ങാറുണ്ടല്ലോ. ടി.പിയുടെ ചിരിക്കുന്ന മുഖം നെഞ്ചിൽക്കുത്തി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ രമയെക്കണ്ട് കൈരളി ചാനൽ നിയമസഭയിൽ നിന്നുള്ള ലൈവ് ഒഴിവാക്കി കുക്കറി ഷോ കാണിച്ചതു പോലും എത്രകണ്ടു വിറളി പിടിച്ചായിരിക്കും.
രമ നേടിയ ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയ വേദന ഇങ്ങനെയൊക്കെ കരഞ്ഞുതീർക്കാൻ ശ്രമിക്കാം നിങ്ങൾക്ക്. ആ വേദന മറന്നു നിയമസഭയിലേക്ക് എത്തിനോക്കുമ്പോൾ അവിടെ പിണറായി വിജയന്റെ മുഖത്തേക്കു വിരൽ ചൂണ്ടി സംസാരിക്കുന്ന കെ.കെ രമയെ പരമാവധി കുക്കറി ഷോ കൊണ്ടും മറച്ചുപിടിക്കാം കൈരളിക്ക്. അതല്ലാതെ കേരളരാഷ്ട്രീയത്തിലെ രമയുടെ സാന്നിധ്യം നൽകുന്ന അസ്വസ്ഥതയ്ക്കു മരുന്നില്ല കരീമേ. അവരൊരിക്കലും “കരഞ്ഞു വീട്ടിലിരിക്കുമെന്നു കരുതരുത്.



