ചരിത്രത്തിലെ ആദ്യ അറബ് വനിതാ ബഹിരാകാശ യാത്രികയായ റയ്യാന ബർനാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ആക്‌സിയം സ്‌പേസിന്റെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി സൗദി അറേബ്യൻ പൗരന്മാരായ അലി അഖർനിയും റയ്യാന ബർനാവിയും ഞായറാഴ്ച ബഹിരാകാശ നിലയത്തിലെത്തി.
മുൻ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വൈറ്റ്‌സണും പൈലറ്റായ ജോൺ ഷോഫ്‌നറും ആയിരുന്നു ദൗത്യത്തിന്റെ നേതൃത്വം. എക്സ്2 ഡ്രാഗൺ ക്രൂ ബഹിരാകാശ പേടകം തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6.42 ന് ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. സുൽത്താൻ അൽ നെയാദി ഉൾപ്പെടെ ബഹിരാകാശ നിലയത്തിലെ എല്ലാവരും അവരെ സ്വീകരിക്കാനെത്തി.
പുതിയ സംഘം സ്റ്റേഷനിൽ ഇരുപതോളം ശാസ്ത്ര ഗവേഷണങ്ങൾ നടത്തും. 10 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്ന റയാന സ്തനാർബുദത്തിലും മൂലകോശ ഗവേഷണത്തിലും പങ്കാളിയാകും. യുഎഇയുടെ സുൽത്താൻ അൽ നെയാദിയും ഇപ്പോൾ സ്റ്റേഷനിലുണ്ട്.
സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ സ്ത്രീകളുടെയും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ലോഞ്ചിന് മുമ്പ് റയാന പറഞ്ഞു. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ അനുഭവം കുട്ടികളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും സ്വന്തം രാജ്യത്തു നിന്നുള്ള ബഹിരാകാശയാത്രികരുടെ മുഖം കാണുന്നത് അവർക്ക് വളരെ ആവേശകരമാകുമെന്നും അവർ പറഞ്ഞു.



