| ശ്രീകാന്ത് പികെ
റിപ്പോട്ടർ ടി.വി റീവാബിങ്ങുമായി ബന്ധപ്പെട്ട് എഡിറ്റോറിയൽ ബോർഡിന്റെ ‘എന്താണ് റിപ്പോർട്ടറിന്റെ എഡിറ്റോറിയൽ നയം? ‘ എന്ന വീഡിയോ കണ്ടു. ആ കൂട്ടത്തിൽ സുജയ പാർവ്വതിയെയാണ് ഓഡ് മാൻ ഔട്ടായി സാധാരണ നിലയിൽ തോന്നുക. സുജയ പാർവ്വതിക്കും ആ സംസാരത്തിൽ കൂട്ടത്തിലിരിക്കുമ്പോൾ ആ ഒരു തോന്നലുള്ളതായി അവരുടെ റിയാക്ഷനിൽ നിന്ന് തന്നെ വായിച്ചെടുക്കാം.
മതേതരത്വവും, ഭരണ ഘടനയും, ഫാക്ട്സും അങ്ങനെ എന്തല്ലാമ്മോ ആണ് ചാനലിന്റെ മുഖമുദ്രയും മോട്ടോയും എന്നൊക്കെ അവർ പറയുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ താല്പര്യങ്ങളുള്ള എഡിറ്റർമാരുടെ ഒരു കൂട്ടമെന്നതാണത്രേ അവരുടെ ഏറ്റവും വലിയ സവിശേഷത. റിപ്പോർട്ടർ ടി.വി രാഷ്ട്രീയം പറയും പക്ഷം പിടിക്കും എന്ന് തന്നെ വ്യക്തമാക്കുന്നുണ്ട്. ഭരണ ഘടനയെ സനാതനമായ മാലാഖയായി കണ്ട് സംസാരിക്കുന്ന ആളാണ് ഡോ: അരുൺ കുമാർ.
അദ്ദേഹം ഭരണ ഘടനയുടെ മൊറാലിറ്റിയാണ് റിപ്പോർട്ടർ ടി.വിയുടെ രാഷ്ട്രീയം എന്ന് പറയുന്ന കൂട്ടത്തിൽ തന്നെ ആ രാഷ്ട്രീയ പലർക്കും പല രീതിയിൽ വ്യാഖ്യാനിക്കാം, സുജയക്ക് ദേശീയതയുടെ കാഴ്ചപ്പാടിലൂടെ കാണാം, സ്മൃതിക്ക് സോഫ്റ്റ് ലെഫ്റ്റ് പേഴ്സ്പെക്റ്റീവിൽ കാണാം, നികേഷ് കുമാറിന് കുറച്ച് കൂടി ലെഫ്റ്റ് പൊളിറ്റിക്സിന്റെ പ്രിസത്തിലൂടെ കാണാം എന്നൊക്കെ പറയുമ്പോൾ സുജയ പാർവ്വതിയുടെ ക്യാമറയിൽ പതിഞ്ഞ അടക്കി പിടിച്ച ചിരി തന്നെയാണ് അതിന് മറുപടി.
ഭരണ ഘടന മുഖ്യ മുദ്രാവാക്യമെന്ന് പറയുന്ന ചാനലിന്റെ എഡിറ്റോറിയൽ ബോർഡിൽ ഒരു തികഞ്ഞ ആർ.എസ്.എസുകാരി ഉണ്ടാകുന്നത് ദേശീയതയുടെ പ്രിസമാണോ അതോ അടുത്തിരിക്കുന്ന ചാനൽ മുതലാളി ആന്റോയ്ക്ക് സംഘികളുടെ കൂടെ പിന്തുണ ഉറപ്പാക്കാനുള്ള മാർക്കറ്റിങ് ബുദ്ധി ആണോ എന്ന നിലയിൽ കാഴ്ചക്കാർക്കും കാണാം.
റിപ്പോർട്ടർ പഴയ റിപ്പോർട്ടർ ആയിരുന്ന കാലത്ത്, അതായത് ഇലക്ട്രിസിറ്റി ബിൽ അടക്കാൻ പണമില്ലാതെ ഡീസൽ ജനറേറ്ററിൽ ഓടുന്ന കാലത്ത് നികേഷ് കുമാർ കഴിഞ്ഞാൽ ആ ചാനലിന്റെ നാലാളറിയുന്ന ഒരേയൊരു മുഖവും, ഡിബേറ്റുകൾ അടക്കം ലീഡ് ചെയ്തിരുന്ന നാട്ടുകാരെ കൊണ്ട് നല്ല അഭിപ്രായം പറയിച്ച ഒരു ജേർണോ ആയിരുന്നു അപർണ സെൻ.
സുജയ പാർവ്വതിയെ പോലെ എഡിറ്റർ എന്ന നിലയിൽ വിശേഷിച്ചൊരു ടാലന്റുമില്ലാത്ത ആളെയൊക്കെ സംവരണം നൽകി അവിടെ ഇരുത്തുമ്പോൾ അപർണ സെനിനെ മാറ്റി നിർത്തിയ നീതികേട് മറ്റാര് ഓർത്തില്ലെങ്കിലും നികേഷ് കുമാർ എങ്കിലും ഓർക്കേണ്ടതായിരുന്നു.



