ഉയര്‍ന്ന രീതിയിലുള്ള സമുദ്ര താപനിലയില്‍ നശിക്കുന്ന ഫ്‌ളോറിഡയിലെ പവിഴപ്പുറ്റുകളെ വംശനാശത്തില്‍ നിന്ന് രക്ഷിക്കാനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം നടക്കുന്നു. അവസാന രണ്ടാഴ്ചക്കിടെ നിരവധി പവിഴപ്പുറ്റുകള്‍ ബ്ലീച്ച് ചെയ്യപ്പെടുകയോ പൂര്‍ണമായി ജീവനാശം വരികയോ ചെയ്തതായി ഇവയുടെ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍ പറയുന്നു.
ഇനി വരുന്ന ഒരാഴ്ചയ്ക്കുള്ളില്‍ ബ്ലീച്ച് ചെയ്യപ്പെട്ട പവിഴപ്പുറ്റുകള്‍ പൂര്‍ണമായും നശിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. സമുദ്രത്തിലെ ചൂട് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കില്‍, കൂടുതല്‍ ആഴത്തിലുള്ള പവിഴപ്പുറ്റുകള്‍ക്ക് അതേ വിധി നേരിടേണ്ടിവരുമെന്ന ആശങ്കയുമുണ്ട്.
ശക്തമായ ചൂടും മഴയുടെയും കാറ്റിന്റെയും അഭാവവും ഫ്‌ളോറിഡയ്ക്ക് ചുറ്റുമുള്ള ജലത്തിന്റെ താപനിലയെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഫ്‌ളോറിഡ ഉള്‍ക്കടലില്‍ തിങ്കളാഴ്ച 5 അടി താഴ്ചയിലെ താപനില 101.1 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തി. നാഷണല്‍ ഡാറ്റാ ബോയ് സെന്റര്‍ പറയുന്നതനുസരിച്ച്, പ്രദേശത്തെ മറ്റ് പലയിടങ്ങളിലും താപനില 96 ഡിഗ്രി വരെ ഉയര്‍ന്നു. ഇത് 99 ഡിഗ്രിയില്‍ എത്തിയ മേഖലയുമുണ്ട്.
നിലവിൽ ആഴം കുറഞ്ഞ ഫ്‌ളോറിഡ ഉള്‍ക്കടലിലാണ് പവിഴപ്പുറ്റുകള്‍ ഏറ്റവുമധികമുള്ളത്. ഏറെക്കാലം ചൂടുള്ള താപനില നിലനിന്നാല്‍ പവിഴപ്പുറ്റുകള്‍ ബ്ലീച്ച് ചെയ്യുകയും വെളുത്തതായി മാറുകയും ചെയ്യുന്നു. ഭക്ഷണ സ്രോതസ്സായ ആല്‍ഗകളെ പുറന്തള്ളുകയും പട്ടിണി മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.
ജൂലൈ 6 ന് ഫ്‌ളോറിഡ അക്വേറിയം നിയന്ത്രിക്കുന്ന ഒരു റീഫിലെ താപനില 91 ഡിഗ്രി ആയിരുന്നു. അന്ന് പവിഴപ്പുറ്റുകള്‍ പൂര്‍ണ്ണ ആരോഗ്യസ്ഥിതിയിലായിരുന്നു. എന്നാല്‍ ജൂലൈ 19 ന് പരിശോധിച്ചപ്പോള്‍, എല്ലാ പവിഴപ്പുറ്റുകളും ബ്ലീച്ച് ചെയ്യപ്പെടുകയും 80% മരണപ്പെടുകയും ചെയ്തു.



