|കെപിഎസ് വിദ്യാനഗർ
സമരം ചെയ്‌ത കർഷകരെ തീവ്രവാദികളെന്നും ഭീകരവാദികളെന്നും മുദ്ര കുത്തുക, സമരത്തെ ഏത് വിധേനയും പരാജയപ്പെടുത്താൻ മനുഷ്യത്വ വിരുദ്ധ നീക്കങ്ങൾ നടത്തുക, യുദ്ധ സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുക, പോലീസിനെ കൊണ്ട് അതിക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയമാക്കുക, മാനസികമായും ശാരീരികമായും തളർത്തുക, വണ്ടി കയറ്റി കൊല്ലുക…. മഞ്ഞും മഴയും വെയിലും കൊണ്ട് ഉപജീവനത്തിനായി പോരാടിയ കർഷകരെ കേന്ദ്രം സമീപിച്ച രീതികൾ ആയിരുന്നു ഇതൊക്കെ.
അതിനിടയിൽ നിരവധി പേർക്ക് ജീവഹാനി സംഭവിച്ചു, പട്ടിണി മൂലവും സാമ്പത്തിക ഞെരുക്കം മൂലവും ജീവനുകൾ നഷ്ടപ്പെട്ടു. ഇത്രയൊക്കെ സംഭവിച്ചിട്ടും ഭരണകൂടം അണങ്ങിയില്ലന്ന് മാത്രമല്ല കണ്ട ഭാവമോ കേട്ട ഭാവമോ നടിച്ചില്ല. ഏതെങ്കിലും ഭരണകൂടത്തിന് സ്വന്തം പ്രജകളോട് ഇങ്ങനെയൊക്കെ ചെയ്യാനാവുമോ എന്ന ചോദ്യത്തിന് ഞങ്ങളിതിനപ്പുറവും ചെയ്യുമെന്ന ധിക്കാര ഭാവത്തോടെ കേന്ദ്രം നിലകൊണ്ടു.
ഇത്രയൊക്കെയായിട്ടും കുലുങ്ങാത്ത ഭരണകൂടമിതാ അനങ്ങിയിരിക്കുന്നു. വരാൻ പോകുന്ന യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവരെ ഭയപ്പെടുത്തിയിരിക്കുന്നു. സ്വന്തം പ്രജകളുടെ ജീവനേക്കാൾ ഇലക്ഷൻ വിജയത്തിനുള്ള ഉപാധിയായി മാത്രം വിഷയത്തെ സമീപിച്ച കേന്ദ്രത്തെ ഏത് രീതിയിൽ കാണണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം.
ധീരമായി പോരാടിയ കർഷകർക്കും അവരെ പിന്തുണച്ച ലക്ഷങ്ങൾക്കും വിപ്ലവാഭിവാദ്യങ്ങൾ. കർഷകരെ തീവ്രവാദികളെന്നും രാജ്യ ദ്രോഹികളെന്നും മുദ്രകുത്തിയ സംഘ ശക്തികളെ ഇതിന്റെ ക്രെഡിറ്റ് എടുക്കാതെ തടയുക എന്നതാണ് ഇന്നത്തെ രാഷ്ട്രീയം.



