അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയരുന്നത് തടയിടാന്‍ തന്ത്രപ്രധാന നീക്കവുമായി ഇന്ത്യ. രാജ്യം വിലവർദ്ധനവിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് കരുതല്‍ ശേഖരം പുറത്തെടുക്കുമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.
രാജ്യാന്തര വിപണിയിൽ എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് അമേരിക്കയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
ലോകരാജ്യങ്ങൾ കരുതല്‍ എണ്ണ ശേഖരം അടിയന്തരമായി തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് ഇന്ത്യയുടെ കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങള്‍ അനുകൂല നിലപാടാണ് എടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ഉന്നതതല പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
അതേസമയം, ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ കരുതല്‍ ശേഖരം ഒന്നിച്ച് തുറന്നുവിടുന്നതിന് തീരുമാനമെടുത്താല്‍ അത് ഇന്നേവരെയുള്ള എണ്ണ വിപണിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും. ഇവയിൽ ഓരോ രാജ്യവും തന്ത്ര പ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് തുറന്ന് നല്‍കുന്ന എണ്ണയുടെ അളവ് വളരെ വലുതായിരിക്കില്ല. അതേ സമയം തന്നെ ലോകത്തെ ഏറ്റവും വലിയ ഉപഭോകൃത രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ഇത്തരമൊരു തീരുമാനത്തിലേക്കെത്തുമ്പോള്‍ എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയ മുന്നറിയിപ്പാകുമെന്ന് ഉറപ്പാണ്.



