| എമ്മെസ് ഷൈജു
രാജ്യത്തിൻ്റെ ഭരണഘടന നൽകുന്ന സുരക്ഷിതത്വത്തിലാണ് ഓരോ പൗരനും ഇവിടെ ജീവിക്കുന്നത്. ആധുനിക ലോകത്ത് പരിഷ്കൃതമായി ജീവിക്കാൻ മനുഷ്യരെ പ്രാപ്തമാക്കുന്ന വിധമാണ് നമ്മുടെ ഭരണഘടനയെ സംവിധാനിച്ചിരിക്കുന്നത്. പുതിയ കാലത്തിനും സന്ദർഭത്തിനുമനുസരിച്ച് അതിനെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പൗരന്മാർക്ക് നീതി ലഭ്യമാക്കാനുമുള്ള ചുമതലയാണ് രാജ്യത്തെ കോടതികൾക്കുള്ളത്.
ഭരണഘടനയിൽ തിരുത്താൻ കഴിയുന്നതും തിരുത്താൻ കഴിയാത്തതുമായ ഭാഗങ്ങളുണ്ട്. ഭരണഘടന പറഞ്ഞവസാനിപ്പിച്ച ഇടങ്ങളിൽ നിന്ന് അതേ ദിശയിൽ മുന്നോട്ട് പോകാൻ സമൂഹത്തെ സജ്ജമാക്കാനാണ് ഈ തിരുത്തൽ പ്രക്രിയ. ഭരണഘടനാ മൂല്യങ്ങളും ധാർമികതയും കൂടുതൽ ഉയർത്തിപ്പിടിക്കാനാണ് ഈ തിരുത്തൽ. അങ്ങനെയല്ലാത്ത തിരുത്തലുകൾ ഭരണഘടനക്ക് തന്നെ ഭീഷണിയാണ്.
സംഘ്പരിവാർ എന്നത് ഒട്ടും ആധുനികമല്ലാത്ത ഒരു സംഘമാണ്. വെറുപ്പ്, ആഭ്യന്തര ശത്രുത, വർഗീയത, ആധുനിക സാമൂഹ്യ മൂല്യങ്ങളോടുള്ള വിമുഖത, അന്ധവിശ്വാസം, ശാസ്ത്ര വിരുദ്ധത, സ്ത്രീ വിരുദ്ധത തുടങ്ങി ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യബോധങ്ങൾക്ക് എതിര് നിൽക്കുന്ന നിരവധി ബോധങ്ങളെ താലോലിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നവരാണ് സംഘപരിവാറുകാർ.
അത് കൊണ്ട് തന്നെ സംഘപരിവാറുകാർ ഭരണഘടനയിൽ തൊടുന്നതും മറ്റുള്ളവർ തൊടുന്നതും ഒരിക്കലും ഒരുപോലല്ല. ഭരണഘടന മുന്നോട്ട് വെക്കുന്ന വ്യക്തി സ്വാതന്ത്ര്യം, മതേതരത്വം, സ്ത്രീ പുരുഷ സമത്വം, തുല്യത എന്നീ ആശയങ്ങളെ മതപരമായ കാരണങ്ങൾ കൊണ്ട് പൂർണമായും അംഗീകരിച്ചിട്ടില്ലാത്ത വിവിധ മത വിശ്വാസികളും ഇവിടെയുണ്ട്.
അവരുടെ മതമൂല്യങ്ങളും ഭരണഘടനാ മൂല്യങ്ങളും തമ്മിൽ പലപ്പോഴും സംഘർഷങ്ങളിൽ ഏർപ്പെടാറുണ്ട്. നേർക്ക് നേർ ഭരണഘടനക്ക് എതിര് പറയില്ലെങ്കിലും ഭരണഘടനാ മൂല്യങ്ങളിൽ ഇവർ ഒട്ടും സംതൃപ്തരല്ല. പക്ഷേ ഭരണഘടനാ ഭേദഗതി എന്ന ആശയത്തെ അതീവ ഗൗരവത്തോടെയാണ് അവരും കാണുന്നത്.
സംഘ് പരിവാറിൻ്റെ ഭരണഘടനാ ഭേദഗതി ഭീഷണി തന്നെയാണ് കാരണം.
മത ന്യൂനപക്ഷങ്ങൾ അടക്കമുള്ളവർ അവസാനത്തെ അത്താണിയായി കരുതുന്ന ഭരണഘടനയെ ചേർത്ത് പിടിക്കാൻ ശ്രമിക്കുമ്പോഴും മത മൗലികതയിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഇങ്ങനെയൊരു വൈരുദ്ധ്യം കൂടി ഇവിടെ നിലനിൽക്കുന്നുണ്ട്.
ഇനി ഇപ്പോഴത്തെ പ്രശ്നത്തിലേക്ക് വരാം. മുൻ മന്ത്രി സജി ചെറിയാൻ നടത്തിയത് ഗൗരവതരമായ ഒരു അഭിപ്രായ പ്രകടനമാണ്. തർക്കമില്ല. അതിനെ അങ്ങനെ തന്നെ കാണണം. പക്ഷേ അതിനെ ഒരിക്കലും ആർ എസ് എസ് നടത്തുന്ന ഭരണഘടനാ വിരുദ്ധ ബോധവുമായി താരതമ്യം ചെയ്യരുത്.
അങ്ങനെ ശ്രമിച്ചാൽ ഭരണഘടനയുടെ സമീപനങ്ങളോടും അതിലെ സിദ്ധാന്തങ്ങളോടും ഭാഗികമായോ തത്വാധിഷ്ടിതമായോ വിയോജിപ്പ് പുലർത്തുന്നവരെപ്പോലും ആർ എസ് എസ് വീക്ഷണക്കാരാക്കേണ്ടി വരും. കമ്മ്യൂണിസ്റ്റുകാരെ ആക്രമിക്കാനായി അങ്ങനെയൊരു ബൈനറി സൃഷ്ടിക്കാൻ നോക്കിയാൽ അതിൻ്റെ ദൂഷ്യങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങൾ കൂടിയായിരിക്കും എന്നത് മറക്കരുത്.



