| പിഎസ് അശോക്
ഇന്ത്യൻ ശിക്ഷാ നിയമം 1860 (lPC 1860) സെക്ഷൻ124 A യിലാണ് രാജ്യദ്രോഹകുറ്റം എന്താണെന്നും അതിനുള്ള ശിക്ഷയെയും സംബന്ധിച്ച് പ്രതിപാദിക്കുന്നത്.ഈ നിയമം 1860 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡിൽ (IPC 1860) ഉണ്ടായിരുന്നില്ല. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരാനന്തരം ബ്രിട്ടീഷുകാർ സമരാനുകൂലികളെ അടിച്ചമർത്തുന്നതിനുവേണ്ടി 1870ൽ ഇന്ത്യൻ ശിക്ഷാ നിയമം ഭേദഗതി വരുത്തി കൂട്ടിച്ചേർത്തതാണ് സെക്ഷൻ 124 A അഥവാ രാജ്യദ്രോഹകുറ്റം.
1891- ല്‍ ജോഗേന്ദ്ര ചന്ദ്രബോസ് കേസിലാണ് ആദ്യമായി ഈ വകുപ്പ് പ്രയോഗിക്കപ്പെട്ടത്. ഈ വകുപ്പ് പ്രകാരം രാജ്യദ്രോഹത്തിന്‍റെ നിര്‍വചനം ഇപ്രകാരമാണ്. എഴുതുകയോ പറയുകയോ ചെയ്യുന്നതായ വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളര്‍ത്തുന്നത് രാജ്യദ്രോഹമാവും. ബ്രിട്ടീഷുകാർ തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ തടങ്കലിലാക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്ത നിയമമാണിത്. അക്കാലത്ത് നിരവധി സ്വാതന്ത്ര്യസമര സേനാനികളെ ഈ നിയമമുപയോഗിച്ച് ബ്രിട്ടീഷുകാർ തുറങ്കിലടച്ചു.
ഈ നിയമം ഒരു കോഗിനൈസബിൾ ഒഫൻസ് (Cognizable offence) ആണ്.അതായത് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റുചെയ്യാൻ കഴിയുന്നത്.ഈ നിയമത്തിൻ്റെ ദുരുപയോഗത്തെ സംബന്ധിച്ച് പലപ്പോഴും ബഹുമാനപ്പെട്ട കോടതികൾ പല കേസ്സുകളിലും പരാമർശം നടത്തിയിട്ടുണ്ട്.ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കൾ 19 (1) (a)യുടെമേലുള്ള കടന്നുകയറ്റമായി ഈ നിയമത്തിൻ്റെ പല സന്ദർഭത്തിലുമുള്ള ഉപയോഗത്തെയും ബഹുമാനപ്പെട്ടകോടതികൾ നിരീക്ഷിച്ച് തിരുത്തിയിട്ടുണ്ട്.
ആർട്ടിക്കൾ 19 (1) (a) ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുനല്കുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം (freedom of Speach and expression). ജനാധിപത്യ ഗവൺമെന്റുകൾ പ്രധാനമായും ആ രാജ്യത്തെ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിലാണ് നിലക്കൊള്ളുന്നത്. ശക്തമായ വിമർശനം ഒരു ഗവൺമെന്റിന്റെ സുഗമമായ നിലനില്പിനത്യാവശ്യമാണ്. എല്ലാവരും ഈ നിയമത്തെകുറിച്ച് ( രാജ്യദ്രോഹകുറ്റം IPC 124A) അറിഞ്ഞിരിക്കേണ്ടതും നിയമത്തിൻ്റെ പ്രയോഗം തെറ്റായ രീതിയിലാണെങ്കിൽ ചൂണ്ടിക്കാണിക്കേണ്ടതുമാണ്.
എന്തായാലും ഗാന്ധിയെ നിശബ്ദമാക്കാൻ ഉപയോഗിച്ച അതേ നിയമം തുടരണോ എന്ന് കേന്ദ്രത്തോട് ചോദിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 A എന്ന രാജ്യദ്രോഹ നിയമം തുടരുന്നതിൻ്റെ സാങ്കേതികത്വത്തെ ചൊല്ലി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത് ചീഫ് ജസ്റ്റിസ് എൻ.വി രമണയാണ്.



