സമൂഹത്തിൽ മതസ്‌പർധ വളർത്തുന്നരീതിയിൽ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ പത്രം എഡിറ്റർ ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യം തേടി കേരളാ ഹൈക്കോടതിയെ സമീപിച്ചു. നിലമ്പൂർ സ്വദേശി സ്‌കറിഎയുടെ പരാതിയിൽ ജാമ്യമില്ലാവകുപ്പ് ചുമത്തി നിലമ്പൂർ പൊലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
ഹൈക്കോടതിയിൽ ജസ്‌റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിൽ വെള്ളിയാഴ്‌ചയാണ് ഷാജന്റെ ജാമ്യഹർജി എത്തിയത്. എന്നാൽ, ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്‌റ്റിസ് സിയാദ് റഹ്മാൻ പിൻമാറിയതോടെ കേസ് 19ലേക്ക് മാറ്റി. അന്നേദിവസം മറ്റൊരു ബെഞ്ച് ജാമ്യഹർജി പരിഗണിക്കും.
അതേസമയം, ഷാജൻ സ്‌കറിയ കേരള പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് പി വി അൻവർ എംഎൽഎ ഇന്ന് ഡിജിപി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന് പരാതി നൽകി. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം പ്രധാനമന്ത്രിക്കും ഇമെയിൽവഴി പരാതി അയച്ചിട്ടുണ്ട്.
സംസ്ഥാന പൊലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്താൻ ഷാജൻ സ്‌കറിയ മഹാരാഷ്‌ട്രയിൽ നിന്നുള്ള സംവിധാനങ്ങൾ ഉപയോഗിച്ചെന്ന് പി വി അൻവർ തന്റെ പരാതിയിൽ ആരോപിച്ചു.



