സംസ്ഥാനത്തെ സിൽവർ ലൈനിൽ വിഷയത്തിൽ ശശിതരൂരും യുഡിഎഫും തമ്മിലുള്ള തർക്കം സമവായത്തിലേക്ക്. സിൽവർലൈനിലെ യുഡിഎഫ് സമരങ്ങളുടെ പാളം തെറ്റിച്ച തരൂരിനെ ഒപ്പം നിർത്താനുള്ള നീക്കത്തിന് മുൻകയ്യെടുത്തത് പ്രതിപക്ഷ നേതാവ് വിഡിസതീശനാണ്. പദ്ധതി പഠിക്കാൻ സമയം ചോദിച്ച തരൂരിനെ സതീശൻ കഴിഞ്ഞ ദിവസം യുഡിഎഫിന്റെ പഠന റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങളും മുന്നണി ഉന്നയിക്കുന്ന സംശയങ്ങളും ചോദ്യങ്ങളും ചേർത്ത് കത്ത് നൽകി.
കൂടെ മുന്നണി നിലപാടിനൊപ്പം തരൂരും നിൽക്കണമെന്നും ആവശ്യപ്പെട്ടു. ഇതിന് കഴിഞ്ഞ ദിവസം നൽകിയ മറുപടിയിലാണ് തരൂർ അയയുന്നുവെന്ന സൂചന നൽകിയത്. യുഡിഎഫിന്റെ നിലപാടിനൊപ്പമാണെന്ന് തരൂർ തന്നെ പരസ്യമാക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
എന്തായാലും ഇപ്പോൾ യുഡിഎഫ് പഠനറിപ്പോർട്ട് അടക്കം നൽകാതെ കൂടിയാലോചനയില്ലാതെ പദ്ധതിയെ എതിർക്കാൻ തീരുമാനച്ചതിലുള്ള തരൂരിൻറെ അതൃപ്തി സതീശൻറെ കത്തോടെ മാറിയെന്നാണ് വിവരം.
ശശി തരൂർ മുന്നണിക്കൊപ്പമെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോഴും ശശി തരൂർ പരസ്യമായി സ്വീകരിക്കുന്ന പുതിയ നിലപാടിൽ പക്ഷെ ആകാംക്ഷയുണ്ട്.



