കേരളത്തിലെ കൊവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർക്കെതിരെ നടപടിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ഇനിയും വാക്സീനെടുക്കാതെ മാറിനിൽക്കുന്ന അധ്യാപകരെ പരിശോധിക്കുന്നതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വാക്സിൻ സ്വീകരിക്കാൻ വിസമ്മതം അറിയിച്ചവരെ പരിശോധിക്കാണ് നിർദ്ദേശം.
ഈ പരിശോധനയിൽ ആരോഗ്യ പ്രശ്‍നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടിയെടുക്കാനാണ് നീക്കം. ഏകദേശം അയ്യായിരത്തോളം അധ്യാപകരാണ് സംസ്ഥാനത്ത് വാക്സീൻ എടുക്കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ. അലർജി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം വാക്സീൻ എടുക്കാത്തവരാണോ അതോ വിശ്വാസപ്രശ്നം കൊണ്ട് മാറി നിൽക്കുന്നവരാണോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
മതപരമായ വിശ്വാസത്തിൻറെ പേരിൽ ഒരു കൂട്ടം അധ്യാപകർ മാറിനിൽക്കുന്നുവെന്ന് വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി കടുപ്പിച്ചത്. വാക്സീൻ എടുക്കാത്തവർ ആദ്യ രണ്ടാഴ്ച സ്കൂളിലെത്തേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും സ്കൂൾ തുറന്ന് ഒരു മാസം ആകുമ്പോൾ ഇവരുടെ കാര്യത്തിലും അവ്യക്തത തുടരുകയായിരുന്നു.



