| സയിദ് അബി
സിപിഐഎമ്മിനോട് നേരിട്ട് സംസാരിക്കാൻ താല്പര്യപ്പെടുന്ന മത-സാമുദായിക നേതൃത്വങ്ങളെ കേരളത്തിലൊള്ളൂ! ഇടനിലകാരില്ലാതെ സിപിഐഎമ്മിനോട് സംവേദിക്കുക എന്നതാണ് മുസ്ലിം സംഘടനകൾ കാലങ്ങളായി ആഗ്രഹിക്കുന്ന കാര്യം. ഇടനിലക്കാരോടോ എൽഡിഎഫിനോടോ സംസാരിക്കുന്നതിനേക്കാൾ സിപിഐഎമ്മിനോട് നേരിട്ട് സംസാരിക്കാൻ ഇഷ്ടപ്പെടുന്നുണ്ട് മുസ്ലിം മത നേതൃത്വങ്ങൾ.
പക്ഷെ സിപിഐഎം ഇത് മനസ്സിലാക്കിയിട്ടുണ്ടോ എന്ന് പണ്ട് മുതലേ ഉള്ള സംശയമാണ്. കോടിയേരിയാണോ കെ ടി ജലീലാണോ സംഭാഷണത്തിന് ഉത്തമം എന്ന് ചോദിച്ചാൽ ആദ്യം തന്നെ കോടിയേരിയുടെ പേര് പറയും മുസ്ലിം മത നേതൃത്വം. 2016 വരെ സമസ്ത=മുസ്ലിം ലീഗ് എന്ന് ലെഫ്റ്റ് കരുതിയിരുന്നു. 2016 ൽ മലബാറിൽ കോൺഗ്രസിനെ സമസ്ത കൃത്യമായി തോല്പിച്ചപ്പോൾ ലെഫ്റ്റിന് അത്ഭുതമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ മുസ്ലിം സംഘടനകളെ കാര്യമായി അഡ്രെസ്സ് ചെയ്യാൻ സിപിഐഎം ആശ്രയിച്ചത് ജലീലിനെയാണ്. ജലീൽ മിടുക്കനാണെങ്കിലും അയാളിലൂടെ മാത്രം വഴി കണ്ടെത്താൻ സമസ്ത ആഗ്രഹിച്ചിട്ടില്ല.
ജോസ് കെ മാണിയുടെ കാര്യവും ഇതേ അവസ്ഥയാണ്.കഴിഞ്ഞ പത്തിരുപത് കൊല്ലം കൊണ്ട് ലെഫ്റ്റിലേക്ക് വന്ന ക്രൈസ്തവ വോട്ടൊക്കെ സിപിഐഎമ്മിൽ വിശ്വാസമർപ്പിച്ചിട്ടാണ്. എന്നാൽ കഴിഞ്ഞ സീറ്റ് വിഭജനം കണ്ടാൽ ജോസാണ് ആകെയുള്ള ഇടത് മുന്നണിയിലെ ക്രൈസ്തവ വഴിയെന്ന് തോന്നും.സത്യത്തിൽ ജോസിന് രണ്ട് സീറ്റ് കിട്ടിയത് തന്നെ സിപിഐഎം സ്വീകാര്യതയുടെ അടിസ്ഥാനത്തിലാണ്. പഞ്ചായത്ത് ഇലക്ഷനിൽ ലെഫ്റ്റ് ജയിച്ചപ്പോഴേ സഭ എഡിറ്റോറിയൽ എഴുതി.ഇത് ജോസ് മുന്നണി മാറിയത് കൊണ്ട് സംഭവിക്കുന്നതല്ല എന്ന്.
എല്ലാ ന്യൂനപക്ഷങ്ങളും സിപിഎമ്മിലേക്ക് കൂടുതൽ അടുക്കുന്നുണ്ട്. മുസ്ലിങ്ങളുടെ പിന്തുണ ഇനിയും വർദ്ധിക്കും, ലീഗും ജമാഅത്തും എന്ത് ചെയ്തിട്ടും കാര്യമില്ല. സമസ്തയോട് ഒക്കെ നിരന്തരമായി സംസാരിക്കുക എന്ന പണിയാണ് സിപിഐഎം ചെയേണ്ടത്. പണ്ട് ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പരിപാടിക്ക് പോകുന്നത് തടഞ്ഞിരുന്നു ലീഗ്. അന്ന് ലീഗിനെതിരെ വലിയ വികാരം സമസ്തയിൽ ഉണ്ടായി. സിപിഐഎം നേതാക്കൾ അതിന് ശേഷം സമസ്ത സെക്രട്ടറിയോട് സംസാരിച്ചിരുന്നോ? അതോ ലീഗാണ് അവരും എന്ന ബോധ്യം സൂക്ഷിച്ചിരുന്നോ?
മുസ്ലിം ലീഗല്ലാത്ത മുസ്ലിങ്ങളെ, മലപ്പുറം മുസ്ലിങ്ങളെ കൃത്യമായി അഡ്രസ് ചെയ്യാത്തതാണ് ലെഫ്റ്റ് മുൻ കാലങ്ങളിൽ ചെയ്ത തെറ്റ്. പിണറായി വിജയൻ ഇപ്പോൾ കാണിച്ച തന്ത്രം ഈ ചരിത്രത്തെ മാറ്റി എഴുതുന്നുണ്ട്, ഇത് പിണറായിയിൽ സിപിഐഎം ഒതുക്കരുത്, മുസ്ലിം സംഘടനകൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്ന മുതിർന്ന നേതാക്കളെ ഉപയോഗിച്ച് കൂടുതൽ ആശയവിനിമയം തുടർന്നാൽ മുസ്ലിം ലീഗ് ഇനിയും മെലിയും.



