‘അമരൻ’ 300 കോടി ക്ലബിൽ ഇടം നേടി മുന്നോട്ടു കുതിക്കുകയാണ്. ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജൻ്റെ കഥ പറയുന്ന ചിത്രം 2024 ഒക്ടോബർ 31നാണ് റിലീസ് ചെയ്‌തത്. ശിവകാർത്തികേയനും സായി പല്ലവിയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് അമരൻ.
പ്രേക്ഷകരുടെ നിരൂപകരുടെയും പ്രശംസകൾ നേടിയാണ് സിനിമ ബോക്സോഫീസിൽ വൻ മുന്നേറ്റം നടത്തുന്നത്. എന്നാല്‍ ഇപ്പോൾ നിർമാതാക്കൾക്ക് ഒരു കോളേജ് വിദ്യാർത്ഥി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു.
തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി.വി വാഗീശൻ നോട്ടീസ് നിർമാതാക്കൾക്ക് അയച്ചത്. തൻ്റെ നമ്പർ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിൻ്റെത് ആയാണ് സിനിമയിൽ കാണിക്കുന്നത്.
സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് നിരന്തരം കോളുകളെത്തുന്നു എന്നാണ് പരാതി. ഇതോടെ തനിക്ക് സമാധാനം നഷ്‌ടമായെന്ന് വാഗീശൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല. മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നു. തനിക്ക് 1.1 കോടി നഷ്‌ടപരിഹാരം വേണമെന്നാണ് വാഗീശൻ്റെ ആവശ്യം. തൻ്റെ ഫോൺ നമ്പർ മാറ്റില്ലെന്നും വാഗീശൻ വ്യക്തമാക്കി.
ചിത്രം രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്‌ത് രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നാണ് നിർമിച്ചത്.



