| എസ് സുധീപ്
കോവിഡ്, നിപ, പ്രളയം എന്നിവയെയൊക്കെ ഇടതുഭരണത്തിൻ്റെ ദോഷങ്ങളായി ചിത്രീകരിച്ച് കെ മുരളീധരൻ പറഞ്ഞത് എരണംകെട്ടവർ ഭരിച്ചാൽ ഇതും ഇതിനപ്പുറവും നടക്കും എന്നാണ്. എരണംകെട്ടവരുടെ ഭരണം എന്ന പ്രയോഗം, കെ മുരളീധരൻ്റെ രാഷ്ട്രീയ വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പ്രയോഗത്തിൻ്റെ ആദ്യ പകുതി എരണംകെട്ടത് എന്നതാണ്.അത് അദ്ദേഹത്തിൻ്റെ രാഷ്ട്രീയ സംസ്കാരത്തിൻ്റെ പ്രതിഫലനമാണ്. അദ്ദേഹം തൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം മുതൽ നാളിതുവരെ ഉപയോഗിച്ച പദങ്ങളും പ്രയോഗങ്ങളുമെടുത്താൽ അതെല്ലാം എത്രമേൽ ഹീനവും അദ്ദേഹത്തിൻ്റെ അധമ രാഷ്ട്രീയ സംസ്കാരത്തിൻ്റെ നേർചിത്രങ്ങളുമാണെന്നു കാണാൻ കഴിയും.
തൊണ്ണൂറുകളിൽ അദ്ദേഹം പറഞ്ഞത് എ കെ ആൻ്റണിയെ മുക്കാലിയിൽ കെട്ടി അടിക്കണമെന്നാണ്. കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേൽ എന്നു വിളിച്ചതും മുരളി തന്നെ. സോണിയ ഗാന്ധി അദ്ദേഹത്തിനു വെറും മദാമ്മയാണ്. ഉയർന്ന നിലവാരത്തിൽ മാത്രം സംസാരിച്ചിട്ടുള്ള തിരുവനന്തപുരം മേയറായ കൊച്ചു പെൺകുട്ടി അദ്ദേഹത്തിനു വെറും ഭരണിപ്പാട്ടുകാരിയാണ്.
സ്വന്തം കക്ഷിനേതാക്കളെപ്പോലും ഹീനമായ ഭാഷയിൽ അവഹേളിക്കുന്ന മുരളി ഭരണപക്ഷത്തെ എരണംകെട്ടവർ എന്നു വിളിക്കുന്നതിൽ ഒട്ടും അത്ഭുതപ്പെടേണ്ടതില്ല. അത്രമേൽ ഹീനമായ ഒരു രാഷ്ട്രീയ സംസ്കാരത്തിന് ഉടമയായ അദ്ദേഹത്തിൽ നിന്നും ഉയർന്ന നിലവാരം പ്രതീക്ഷിക്കുന്നതാണ് തെറ്റ്.
എരണംകെട്ടവരുടെ ഭരണം എന്ന പ്രയോഗത്തിലെ ഭരണം എന്ന വാക്ക് അദ്ദേഹത്തിൻ്റെ അപകർഷതാബോധവുമായി അഭേദ്യമായി ബന്ധിതമാണ്. അച്ഛൻ്റെ മേൽവിലാസത്തിൽ മാത്രമാണെങ്കിലും എൺപതുകളുടെ മദ്ധ്യത്തിൽ രാഷ്ട്രീയത്തിൽ എടുത്തിടപ്പെട്ടയാളാണ് മുരളി. സജീവ രാഷ്ട്രീയത്തിൻ്റെ നാലാം ദശകത്തിലൂടെ കടന്നുപോകുന്ന മുരളി നാളിതുവരെ ഭരണക്കസേരയിൽ ഒരു മന്ത്രിസ്ഥാനത്തു പോലും ഇരിക്കാൻ കഴിയാതെ പോയ ആളാണ്.
പണ്ട് കെ പി സി സി പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് വൈദ്യുതി മന്ത്രിയാകാൻ ചാടിപ്പോയിരുന്നു. എം എൽ എ അല്ലാത്തതിനാൽ മന്ത്രി സ്ഥാനത്തിരുന്ന് വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു. എന്നിട്ട് മന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പു തോറ്റ കേരളത്തിലെ ഏക മന്ത്രി എന്ന റെക്കോഡ് മുരളി ഇപ്പോഴും നിലനിർത്തുന്നു. മൂന്നു മാസത്തിനകം നിയമസഭ കാണാതെ രാജിവച്ചൊഴിയേണ്ടി വന്ന മന്ത്രി!
കരുണാകരനെ കൊണ്ടു നടന്ന് വഴിയാധാരമാക്കി. ഒടുവിൽ ലീഡർ ഒരുവിധം കോൺഗ്രസിൽ തിരികെ കയറിപ്പറ്റി. മുരളിയെ കോൺഗ്രസ് നേതൃത്വം ഏഴയലത്ത് അടുപ്പിച്ചില്ല. എൻസിപി പോലും മുരളിയെ പുറത്താക്കി. കോൺഗ്രസിൻ്റെ ഒരു രൂപാ മെമ്പർഷിപ്പിനായി മുരളി പിടിക്കാത്ത കാലുകളില്ല. ഒടുവിൽ സുധീരൻ്റെ ഔദാര്യത്തിലാണ് തിരികെയൊന്നു കയറിപ്പറ്റിയത്.
അറുപത്തിനാലു വയസായി. ഇതുവരെ ഒന്നു മന്ത്രിയാകാൻ പോലും കഴിഞ്ഞിട്ടില്ല. 2024 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം വരുമെന്ന് ഉണ്ണിത്താൻ പോലും കരുതുന്നില്ല. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുരളി എഴുപതാം വയസിൻ്റെ പടിയിലായിരിക്കും. യുഡിഎഫ് ജയിക്കുമെന്നു സങ്കല്പിച്ചാൽ പോലും മുരളി മന്ത്രിയാവുമോ? ഒരുറപ്പുമില്ല. ആനപ്പുറത്തിരുന്ന അച്ഛൻ്റെ മകനാണ്! നാലു ദശാബ്ദങ്ങളായി തേരാപ്പാര നടക്കുന്നു! സഹിക്കുമോ?
ചുറ്റും നോക്കിയാലോ? ആനപ്പുറത്തെ തഴമ്പിൻ്റെ പാരമ്പര്യമില്ലാത്ത വേലിക്കകത്ത് അച്ചുതാനന്ദനും പിണറായി വിജയനുമൊക്കെ സ്വന്തം മേൽവിലാസത്തിൽ മുഖ്യമന്ത്രിമാരായി. മുരളി രാഷട്രീയത്തിൽ വരുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത, ഒരു സാധാരണ കുടുംബാംഗമായ ആര്യ രാജേന്ദ്രൻ എന്ന പെൺകുട്ടി മുരളിയുടെ മൂക്കിനു താഴെ തിരുവനന്തപുരം മേയറായി ഇരിക്കുന്നു.
ഭരണത്തിൻ്റെ ഏഴയലത്തുപോലും എത്താൻ കഴിയാത്ത മുരളിക്ക് സഹിക്കാൻ കഴിയുന്ന കാര്യങ്ങളല്ല ഇതൊന്നും. ഭരിക്കുന്നവരെയൊക്കെ മുരളി അത്യന്തം ഹീനമായ ഭാഷയിൽ പുലഭ്യം പറയുന്നതിൻ്റെ പിന്നിൽ ആ അപകർഷതാബോധം തന്നെയാണ്. സ്വന്തം കഴിവിനാൽ ഉയർന്നു വന്ന ആരെക്കണ്ടാലും മുരളിയുടെ കോംപ്ലക്സ് ഉണരും. തൻ്റെ സമപ്രായക്കാരനായ ശശി തരൂരിനെ മുരളി അവഹേളിക്കുന്നതിൻ്റെ കാരണവും മറ്റൊന്നല്ല.
ഇത്തവണ യുഡിഎഫ് ജയിക്കുമെന്നും മന്ത്രിയാകാമെന്നും കരുതി നേമത്തു ചാടിവീണ മുരളിയുടെ രാഷ്ട്രീയ ജീവിതം ഒരു ദുരന്തമാണ്. സ്വയംകൃതാനർത്ഥം. ഭരിക്കുന്നവരെയും സ്വന്തം കഴിവിനാൽ ഇടം നേടിയവരെയും കാണുമ്പോൾ മുരളീധരന് ആത്മനിന്ദയും അപകർഷതാബോധവും പതിന്മടങ്ങാവും. അദ്ദേഹം തൻ്റെ ഹീനമായ രാഷ്ട്രീയ സംസ്കാരം ഛർദ്ദിക്കും. അതിൻ്റെ പേരാണ് കെ മുരളീധരൻ കോംപ്ലക്സ്



