സസ്പെൻഡ് ചെയ്യപ്പെട്ട് ഇരുപത് നാളിന് ശേഷം സുജയ പാർവതിയുടെ സസ്പെൻഷൻ 24 ചാനൽ നിരുപാധികം പിൻവലിക്കുന്നു . വനിതാ ദിനത്തിൽ ബിജെപിയുടെ തൊഴിലാളി സംഘടനാ ബി എം എസ് സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തതിന് സുജയ പാർവതി എന്ന ന്യൂസ് എഡിറ്ററെ സസ്പെൻഡ് ചെയ്ത് വിരട്ടാൻ നോക്കി എന്നാണ് സംഘപരിവാർ പ്രചാരണം എങ്കിലും, വേദിയിൽ സ്ഥാപനത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതാണ് നടപടിക്ക് കാരണമായത് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോൾ സുജയയെ തിരിച്ചെടുക്കാൻ ചാനലിലെ മേധാവിയായ ശ്രീകണ്ഠൻ നായരെ തിരുത്തലിന് പ്രേരിപ്പിച്ചത് സംഘപരിവാർ-ബിജെപി പ്രതിഷേധങ്ങളിലെ സമ്മർദ്ദം തന്നെയാണ്. സുജയ പാര്‍വതിയെ സസ്പെന്‍ഡ് ചെയ്ത തീരുമാനം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ചാനലിന്റെ ബോർഡ് മീറ്ററിംഗിൽ നടന്നിരുന്നു. എത്രയും വേഗം സുജയയെ തിരിച്ച് എടുക്കണമെന്ന് കഴിഞ്ഞ ദിവസത്തെ ബോർഡ് മീറ്ററിംഗിൽ ശ്രീകണ്ഠൻ നായരോട് പറഞ്ഞതായി ഗോകുലം ഗോപാലൻ ഒരു മാധ്യമത്തിനോട് പ്രതികരിച്ചിരുന്നു. ഇതിന്റെയെല്ലാം പിന്നാലെയാണ് സസ്‌പെൻഷൻ പിൻവലിച്ചതെന്നാണ് സൂചന. അതേസമയം, ഉടൻതന്നെ സ്വയം “രാജിവെച്ചു ഒഴിയും ” എന്ന നിബന്ധനയിൽ തന്നെ ആണ് അവരെ ജോലിയിൽ കയറ്റിയതെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നുംഅറിയാൻ സാധിക്കുന്നത്.
അതേസമയം, വിവാദങ്ങൾക്കും സസ്‌പെൻഷനും ഇടയിൽ നിൽക്കുമ്പോൾ തന്നെ തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി സുജയ ബി.ജെ.പി വേദിയിൽ പങ്കെടുത്തിരുന്നു. ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ എത്തുകയും യുവാക്കളെ അഭിസംബോദന ചെയ്യുന്ന യുവം എന്ന പരിപാടിയുടെ മുന്നോടിയായുള്ള ഉദ്‌ഘാടന ചടങ്ങുകളിലെ സുജയയുടെ സാന്നിധ്യം ഏറെ ചർച്ചയായി.
ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുക്കുകയും, ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്ന് പറയുകയും ചെയ്ത സുജയയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ, സുജയക്കെതിരെ ആന്റി ബിജെപി വിഭാഗത്തിന്റെ വൻ വിമർശനവും ഉയർന്നു. തുടർന്ന്, സുജയയെ ചാനൽ സസ്പെന്റ് ചെയ്യുകയായിരുന്നു. അന്വേഷണവും പ്രഖ്യാപിച്ചു.



