| രാകേഷ് സനൽ
വിമോചന സമരത്തിന്റെ മേല്‍മുണ്ട് പുതച്ചിരിക്കുകയാണ് ഇപ്പോഴും സുകുമാരന്‍ നായര്‍.
പഴഞ്ചന്‍ ആചാരങ്ങളും സവര്‍ണതയുടെ മനോരോഗവുമുള്ളയാളാണ് സുകുമാരന്‍ നായര്‍. വെള്ളാപ്പള്ളിയുടെ അവസരവാദ രാഷ്ട്രീയത്തെ പുച്ഛിക്കുകയും വിമര്‍ശിക്കുകയും ചെയ്തത്ര പോലും സുകുമാരന്‍ നായരുടെ സവര്‍ണമനോഭാവ രാഷ്ട്രീയത്തെക്കുറിച്ചു കേരളം ചര്‍ച്ച ചെയ്തിട്ടില്ല.
സുകുമാരന്‍ നായര്‍, അനുഭവിച്ച പ്രിവിലേജ് വെള്ളാപ്പള്ളിക്കൊന്നും ഒരിക്കലും കേരളത്തില്‍ കിട്ടിയിട്ടുമില്ല. കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം തനി വര്‍ഗ്ഗീയതയുമായി സുകുമാരന്‍ നായര്‍ തിരിച്ചെത്തിയിരിക്കുകയാണ്. സ്പീക്കര്‍ ഷംസീര്‍ മതവികാരം വൃണപ്പെടുത്തിയെന്നാണ് ആക്ഷേപം.എല്ലാ നായന്മാരും ഓഗസ്റ്റ് 2ന് ഗണപതിക്ഷേത്രത്തില്‍ പോയി വിശ്വാസം സംരക്ഷിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. നായന്മാരോട് മാത്രമാണ്, അല്ലാതുള്ള ഹിന്ദുക്കളുടെ കാര്യത്തിലൊന്നും സുകുമാരന്‍ നായര്‍ക്ക് താത്പര്യമില്ല.
പണ്ടിതുപോലെ ശബരിമല സമരകാലത്തും വിശ്വാസം സംരക്ഷിക്കാന്‍ നായന്മാരോട് അമ്പലത്തില്‍ പോകാന്‍ അദ്യേം ആഹ്വാനം ചെയ്തിരുന്നു. ശബരിമല റിവ്യൂ ഹരജി സുപ്രീംകോടതി പരിഗണിക്കുമ്പോള്‍ എല്ലാ നായന്മാരും അമ്പലങ്ങള്‍ സന്ദര്‍ശിച്ച് വഴിപാടുകള്‍ കഴിച്ച് പ്രാര്‍ത്ഥനാനിരതരായിരിക്കണമെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ആവശ്യം. പിണറായി സര്‍ക്കാരിനെ ശബരിമലയുടെ പേരില്‍ മുച്ചോടും പ്രാക്കായിരുന്നു. എന്നിട്ടെന്തുപറ്റിയെന്ന് മലയാളിക്കെല്ലാം അറിയാം.
കേരളത്തിന്റെ നവോഥാന ചരിത്രത്തിന്റെ സുപ്രധാന അധ്യായങ്ങളാണ് എസ് എന്‍ഡിപിയും കെപിഎംഎസും എല്ലാം. വിമോചന സമര ചരിത്രത്തിന്റെ മേല്‍മുണ്ട് ഇപ്പോഴും തോളിലിട്ട് നടക്കുന്നവര്‍ക്ക് ഈ വളര്‍ന്ന കേരളത്തിന് അവകാശം പറയാന്‍ കഴിയില്ല. സമുദായോന്നമനത്തിന് വേണ്ടി നടന്നവരുണ്ടാകാം. നാടിനുവേണ്ടി എന്തു ചെയ്തെന്നു ചോദിച്ചാല്‍ നായരിലും നമ്പൂതിരിയിലും ഏതാനും മഹാമനുഷ്യരുടെ പേര് പറഞ്ഞ് നിശബ്ദനാകേണ്ടി വരും. അവരുടെ ജാതി പ്രസ്ഥാനങ്ങള്‍ക്കും വെളിച്ചം പകര്‍ന്നതിനെക്കാള്‍ ഇരുട്ട് പരത്തിയതിന്റെ കഥയായിരിക്കും പറയാന്‍ കൂടുതലുണ്ടാവുക.



