സുരേഷ് ഗോപി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയുടെ ചിത്രീകരണം സെപ്‌തംബർ ആറിന് ആരംഭിക്കും. സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ രക്ഷപ്പെട്ടുവെന്ന് കരുതുമെന്നും മന്ത്രിയുടെ ഉത്തരവാദിത്തം നിറവേറ്റാനുള്ള സൗകര്യം സിനിമാ സെറ്റില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചെങ്കിലും കിട്ടിയില്ല. പക്ഷേ സെപ്‌തംബർ ആറാം തീയതി ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിർവാദം ഉണ്ടാവണം. ഏതാണ്ട് 22 സിനിമയുടെ സ്‌ക്രിപ്റ്റാണ് ആർത്തിയോടെ ചെയ്യാമെന്ന് സമ്മതിച്ചത്. ഇനി 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു. പക്ഷേ, അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. സെപ്‌തംബർ ആറിന് ഞാനിങ്ങ് പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്‌ട്രിയില്‍ നിന്നുള്ള മൂന്നോ നാലോ പേർക്ക് ഞാൻ അല്ലെങ്കില്‍ പ്രൊഡ്യൂസർ ഒരു കാരവാൻ എടുത്ത് കൊടുക്കും’ – സുരേഷ് ഗോപി പറഞ്ഞു.
‘ഇനി അതിന്റെ പേരില്‍ അവർ പറഞ്ഞയക്കുമെങ്കില്‍ ഞാൻ രക്ഷപ്പെട്ടു. എങ്കില്‍ എനിക്ക് തൃശൂർക്കാരെ കൂടുതല്‍ പരിഗണിക്കാൻ പറ്റും. എനിക്ക് ഇവിടെ തന്നെ നില്‍ക്കാം. ഇപ്പോള്‍ പക്ഷേ അതിന് പറ്റുന്നില്ല. തൃശൂർക്കാർക്കാണ് എന്നെ ഇപ്പോള്‍ പൂർണമായി കിട്ടാത്തത്. ഞാനിതൊന്നും ആഗ്രഹിച്ചതും മോഹിച്ചതുമല്ല. പക്ഷേ, ഒറ്റ ചോദ്യത്തിന് മുന്നില്‍ ഞാൻ മുട്ടുകുത്തി.
കേരളത്തിലെ ആദ്യ സംഭവമാണ്. രാഷ്‌ട്രീയ ചരിത്രമാണ്. ജയിപ്പിച്ചയച്ചത് ഒരു സമൂഹത്തിന്റെ ദൃഢനിശ്ചയമാണ്. അങ്ങനെയുള്ള ജനതയ്‌ക്ക് തിരിച്ചൊരു സമ്മാനം നല്‍കാനുണ്ട്. അതാണ് നിങ്ങളുടെ മന്ത്രിക്കസേര എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വഴങ്ങേണ്ടി വന്നതാണ്. എന്റെ നേതാക്കളെ എന്നും ഞാൻ അനുസരിക്കും. പക്ഷേ, സിനിമ എന്റെ പാഷനാണ്. അതില്ലെങ്കില്‍ ഞാൻ ചത്തുപോകും’- സുരേഷ് ഗോപി പറഞ്ഞു.



