സോഷ്യൽ മീഡിയയായ ട്വിറ്ററിൽ സെലിബ്രിറ്റികൾക്കും, വിവിധ മേഖലകളിൽ അറിയപ്പെടുന്നവർക്കുമായി നൽകിയിരുന്ന ബ്ലൂ ടിക് ഇപ്പോൾ പണം കൊടുത്തു ആർക്കും നേടാം. ഇലോൺ മസ്‌ക് ഇതിനെ ഏറ്റെടുത്തതോടെ ആണ് പണം നൽകി ആർക്കും സ്വന്തമാക്കാം എന്ന അവസ്ഥയിലാണ്ഇപ്പോൾ കാര്യങ്ങൾ.
ലഭ്യമായ ഈ അവസരം നന്നായി മുതലാക്കിയത് അഫ്ഗാനിലെ താലിബാൻ നേതൃത്വമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഫ്ഗാനിലെ പുതിയ താലിബാൻ സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരും, ഭീകര നേതാക്കളും ട്വിറ്റർ ബ്ലൂ സബ്സ്‌ക്രൈബ് ചെയ്തതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ഈ വിഷയത്തിൽ ഇതുവരെയും ട്വിറ്ററോ ഉടമ ഇലോൺ മസ്‌കോ പ്രതികരിച്ചിട്ടില്ല.താലിബാൻ സർക്കാരിലെ ഇൻഫർമേഷൻ വകുപ്പിന്റെ മേധാവി ഹെദയത്തുള്ള ഹെദായത്തും അഫ്ഗാൻ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയത്തിലെ മേധാവി അബ്ദുൾ ഹഖ് ഹമ്മദും ട്വിറ്ററിന്റെ ബ്ലൂ ടിക്ക് വാങ്ങിയെന്നാണ്റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇതിൽ ഹെദയത്തുള്ളയ്ക്ക് 1,87,000 ഫോളോവേഴ്സും അബ്ദുൾ ഹഖ് ഹമ്മദിന് 1,70,000 ഫോളോവേഴ്സുമാണ് ട്വിറ്ററിൽ ഉള്ളത്. താലിബാൻ ബ്ലൂ ടിക്ക് വാങ്ങിയതായുള്ള റിപ്പോർട്ട് ബിബിസി പുറത്ത് വിട്ടതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലടക്കം ഈ വിഷയത്തിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പിന്നാലെ ഇവരുടെ അക്കൗണ്ടുകളിൽ നിന്നും ബ്ലൂ ടിക്ക് നീക്കം ചെയ്തു.



