ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വാഹന നിര്‍മ്മാതക്കളായ ടാറ്റാ മോട്ടോഴ്സ് തമിഴ്‌നാട് സർക്കാരുമായി വലിയ കരാറിൽ ഒപ്പുവച്ചു. ഇതിലൂടെ ടാറ്റ മോട്ടോഴ്‌സ് സംസ്ഥാനത്ത് തങ്ങളുടെ ആദ്യ വാഹന നിർമാണ ഫാക്ടറി സ്ഥാപിക്കും. ഇതിനായി കമ്പനി 9,000 കോടി രൂപ നിക്ഷേപിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. റാണിപ്പേട്ടിൽ ഫാക്ടറി സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്‌സും തമിഴ്‌നാട് സർക്കാരും തമ്മിൽ കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കരാർ ഒപ്പുവച്ചു. ടാറ്റ മോട്ടോഴ്‌സിന് വേണ്ടി സിഎഫ്ഒ പിബി ബാലാജിയും ഗൈഡൻസ് തമിഴ്‌നാട് എംഡിയും സിഇഒയുമായ വി വിഷ്ണുവും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച രേഖകൾ കൈമാറി.
ടാറ്റയുമായുള്ള കരാറിന് ശേഷം, ഇന്ത്യയുടെ സമാനതകളില്ലാത്ത ഓട്ടോമൊബൈൽ കേന്ദ്രമെന്ന സ്ഥാനം സംസ്ഥാനം കൂടുതൽ ശക്തിപ്പെടുത്തിയതായും ഇത് ചരിത്രപരമായ ചുവടുവയ്പ്പാണെന്നും മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ പറഞ്ഞു. ടാറ്റയുടെ ഈ നിക്ഷേപത്തിലൂടെ നിർദിഷ്ട ഫാക്‌ടറി സ്ഥാപിക്കുന്നതോടെ റാണിപേട്ട് ജില്ലയിൽ മാത്രം 5,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.
രണ്ട് മാസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ ആദ്യമായി രണ്ട് വലിയ വാഹന നിർമ്മാണ കമ്പനികളുടെ നിക്ഷേപം വന്നതായാണ് സർക്കാർ പറയുന്നത്. വിയറ്റ്നാമീസ് കമ്പനിയായ വിൻഫാസ്റ്റിൽ നിന്നാണ് സംസ്ഥാന സർക്കാരിന് രണ്ടാമത്തെ പ്രധാന നിക്ഷേപം ലഭിച്ചത്. തെക്കൻ ജില്ലയായ തൂത്തുക്കുടിയിൽ ഇലക്ട്രിക് വാഹന നിർമാണ യൂണിറ്റിനായി 16,000 കോടി രൂപ നിക്ഷേപിക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ്. അതേസമയം കുറച്ചു കാലമായി ടാറ്റ മോട്ടോഴ്‌സിന് ഓഹരി വിപണിയിൽ തുടർച്ചയായ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരി വിലയിൽ 133.57 ശതമാനം വർധനയുണ്ടായി. അതായത് 3.56 ലക്ഷം കോടി രൂപ വിപണി മൂലധനമുള്ള ഈ കമ്പനി ഒരു മാസം കൊണ്ട് തന്നെ നിക്ഷേപകരുടെ തുക ഇരട്ടിയാക്കി.



