കണ്ണും മനസും നിറയ്ക്കുന്ന വര്‍ണ്ണക്കാഴ്ചയുടെയും ഭക്തിയുടെയും അപൂര്‍വ്വമായ കാഴ്ചകളൊരുക്കിക്കൊണ്ട് ഉത്തര മലബാറിലെ കണ്ണൂരിൽ കാവുകളില്‍ വീണ്ടും തെയ്യക്കാലത്തിന് തുടക്കമായി. തെയ്യങ്ങളുടെ നാടായ കണ്ണൂരില്‍ തുലാമാസത്തോടെയാണ് ഉത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
തുലാമാസം പിറന്നാല്‍ ഇവിടെ തെയ്യം കലാകാരന്മാര്‍ക്ക് വിശ്രമിമില്ലാത്ത ദിനങ്ങളാണ്. ചുമതലയുള്ള ഓരോ കാവുകളിലെയും വ്യത്യസ്ഥ ദേവതകളായി സ്വയം രൂപാന്തരപ്പെടാനുള്ള ഒരുക്കങ്ങളാണ് പിന്നീടങ്ങോട്ട്. തുലാമാസത്തിലെ പത്താമുദയത്തില്‍ പുത്തരി വെള്ളാട്ടത്തോടെ ആരംഭിക്കുന്ന തെയ്യക്കാലം ഇടവപ്പാതി വരെ നീണ്ടു നില്‍ക്കുന്നു.
മനുഷ്യന്‍ ദൈവമായി മാറി വ്രതാനുഷ്ഠാനങ്ങളോടെ കെട്ടിയാടുന്ന കോലങ്ങളെ പ്രീതിപ്പെടുത്താന്‍ ഗ്രാമങ്ങള്‍ ഒരുപോലെ ഒരുങ്ങും. വൈവിധ്യങ്ങളുടെ ആരാധനകൾ ഒരു സമൂഹത്തിന്റെ മുഴുവൻ പൈതൃകത്തിന്റെ ഭാഗമാണ്. ചുവപ്പും കറുപ്പും ചായങ്ങളും വസ്ത്രങ്ങളും തുകൽ ആഭരണങ്ങളും അണിഞ്ഞ് മനുഷ്യൻ സ്വയം ഒരു ദൈവമായി മാറുന്നു.കഠിനമായ വ്രതങ്ങള്‍ നോറ്റാണ് കോലധാരിയാകാന്‍ ഒരുങ്ങുന്നത്.
കോലധാരി അരങ്ങിലെത്തും മുമ്പേ തെയ്യത്തിന്റെ ചടങ്ങുകളും തുടങ്ങും. മുഖത്തെഴുത്തും വച്ചുകെട്ടലുകളും ചെമ്പട്ടും ചിലമ്പുമണിഞ്ഞ് കോലധാരി കാവുകളിലെ പള്ളിയറയ്ക്ക് മുന്നിലെത്തും. വടക്കൻ കേരളത്തിലെ രാത്രികൾക്ക് ഇനി തോറ്റം പാട്ടിന്റെ സ്വരം ഉണ്ടാകും.



