| എസ് സുധീപ്
രാഷ്ട്ര വ്യവഹാരത്തിൽ ഇടപെട്ടിരുന്ന ഒരാൾ ഭൗതികമായി ഇല്ലാതാകുമ്പോൾ ലോകം മുഴുവനും അയാളെക്കുറിച്ചു നല്ലതു മാത്രമേ ഓർക്കാവൂ എന്നു ശഠിക്കരുത്. പൊതു സമൂഹത്തിൻ്റെ ആധികാരികമായ ഓർമ്മകളുടെ കൂടിച്ചേരലാണു ചരിത്രം.
ചരിത്രം എന്നതു സ്പന്ദിക്കുന്ന അസ്ഥിമാടങ്ങളുടെ കൂട്ടായ്മ കൂടിയാണ്. നല്ലതും ചീത്തയുമായതെല്ലാം ചരിത്ര സ്മരണകളുടെ ഭാഗം തന്നെയാണ്. ആ സ്മരണകളെ, ചരിത്രത്തെ നിങ്ങൾ എങ്ങനെയാണ് നിരോധിക്കുക? ഒരാൾ ചരിത്രത്തിൻ്റെ ഭാഗമാകുമ്പോൾ അയാൾക്കെതിരായ വിമർശനങ്ങളുടെ ഓർമ്മകളെ റദ്ദു ചെയ്തേ പറ്റൂ എന്നു നിങ്ങൾക്കെങ്ങനെയാണു വാശി പിടിക്കാൻ കഴിയുക? ഒട്ടും നല്ലതല്ലാത്ത, ഓർക്കാൻ പോലുമേ ഇഷ്ടപ്പെടാത്ത ഓർമ്മകളുടെ കൂടി സമാഹാരമായ ചരിത്രത്തെ എപ്രകാരമാണു മായ്ക്കാൻ കഴിയുക?
യാത്ര പോകുമ്പോൾ പുറകിൽ നിന്നു വിളിക്കരുതെന്നും കയറിട്ട കാള നല്ല കണിയല്ലെന്നും പറയുന്നതുപോലെ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും വാക്കു മാത്രമാണ് വ്യക്തികളുടെ ഭൗതികമായ തിരോധാനത്തിൻ്റെ നേരത്ത് നേരു പറയരുത്, നേരല്ലാ നല്ലതേ പറയാവൂ എന്ന തിട്ടൂരം. ഓർമ്മകളുടെ ജാലകങ്ങളെ ആർക്കാണു ബന്ധിക്കാൻ കഴിയുക? ചരിത്രത്തിൻ്റെ വഴികളെ ആർക്കാണ് അടച്ചിടാൻ സാധിക്കുക? വ്യക്തികൾ തിരോഭവിക്കുമ്പോഴും ചരിത്രം തിരോഭവിക്കുന്നതേയില്ലല്ലോ…
ഇന്നലെയെക്കുറിച്ചുള്ള സമൂഹത്തിൻ്റെ സ്മരണികയായ ചരിത്രത്തിന് ഒരു ദിവസത്തെ അവധി നൽകണമെന്നു പറയുന്നത് അസംബന്ധവും അസംഭവ്യവുമാണ്. തുർക്ക്മാൻ ഗേറ്റിൽ സാധാരണക്കാരനെ കൊന്നൊടുക്കുന്നതിനു ചുക്കാൻ പിടിച്ച ഒരാൾ ആകാശത്തിൽ നിന്നു ചരിത്രത്തിലേയ്ക്കു വീഴവേ, തുർക്ക്മാൻ ഗേറ്റിലെ ഓർമ്മകൾ ഉയരുന്നതിനെ ഏതു ബുൾഡോസറിനാലാണ് നിങ്ങൾക്കു നീക്കം ചെയ്യാനാവുക?
അടിയന്തിരാവസ്ഥയ്ക്കും അക്കാലത്തെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കും കാരണക്കാരിയായ ഒരാൾ ചരിത്രത്തിൽ മറയുമ്പോൾ ഈച്ചരവാര്യരുടെയും രാധാ വാരസ്യാരുടെയും മുഖങ്ങളെ ഏതു സെൻസർഷിപ്പിനാലാണ് നിങ്ങൾക്ക് ഓർമ്മകളുടെ തെമ്മാടിക്കുഴിയിൽ അടക്കാനാവുക?
എഹ്സാൻ ജഫ്രി അടക്കമുള്ളവരെ വംശഹത്യയ്ക്കു വിധേയനാക്കിയ നരാധമൻ എന്നെങ്കിലുമൊരിക്കൽ ചരിത്രത്തിലേയ്ക്കു യാത്രയാകുമ്പോൾ, സാകിയ ജഫ്രിയുടെ മുറ്റത്തു തെളിയും നിലാവിനെ ഏതു കുട പിടിച്ചാലാണു നിങ്ങൾക്കു മറയ്ക്കാൻ കഴിയുക?
ചരിത്രത്തെ നിങ്ങൾക്ക് അണകെട്ടി തടഞ്ഞു നിർത്താനാവില്ല. ചരിത്ര സ്മരണകളുടെ ഒരു ഷട്ടർ മാത്രം തുറന്ന് അതിലൂടെ ഒരു ദിവസത്തേയ്ക്കെങ്കിലും നല്ല ഓർമ്മകൾ മാത്രം ഒഴുക്കാനും നിങ്ങൾക്കു കഴിയില്ല.
ചരിത്രം എന്നത് നാനാവിധമായ ഓർമ്മകളുടെ അനുസ്യൂതവും അനന്തവും അവധിയില്ലാത്തതുമായ പ്രവാഹം തന്നെയാണ്.
ശരിയാണ്, മരണപ്പെട്ട ഒരാളെ വിചാരണ ചെയ്യാൻ കോടതികൾക്കു കഴിയില്ല. പക്ഷേ ചരിത്രത്തിൻ്റെ കോടതിയിൽ ആത്മാക്കൾ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും. ഗംഗയിലെ മുഴുവൻ ജലവും തളിച്ചാലും പല ഓർമ്മകളും ചീഞ്ഞുനാറുക തന്നെ ചെയ്യും. ആ ഓർമ്മകളുടെ പേരാണ് ചരിത്രം. അവധിയില്ലാത്ത പ്രവാഹം. ചരിത്രത്തിനു മരണമില്ല, വ്യക്തികളുടെ തിരോധാനം ഒരു ചരിത്രത്തെയും വിശുദ്ധമാക്കുന്നുമില്ല.



