| അനീഷ് മാത്യു
മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ ഫേസ്‌ബുക്കിൽ പിന്തുണച്ചതിന്റെ പേരില്‍ രാജസ്ഥാനില്‍ ഉദയ്പൂരിൽ ഒരു തയ്യൽക്കാരനെ രണ്ടു പേര് കൂടി ചേർന്ന് പകൽ തലയറുത്തു കൊന്നു എന്ന വാർത്ത കാണുന്നു. തലവെട്ടിയവൻ എന്തോ വലിയ വീരകൃത്യം ചെയ്തപോലെ ഈ ക്രൂരകൃത്യത്തിന്റെ വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സാധാരണ മുസ്ലീങ്ങളെ യാതൊരു തരത്തിലും ഇവിടെ ജീവിക്കാൻ അനുവദിക്കരുതെന്ന് ഉറപ്പിച്ചിരിക്കുക ആണ് ഇവിടുത്തെ ഇസ്ലാമിസ്റ്റുകൾ. പരിവാരത്തിനു പുതിയൊരു ഇരുതല വാൾ ആണ് മതനിന്ദ എന്ന പരിപാടി വഴി ഇസ്ലാമിസ്റ്റുകൾ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്.
ഒരു ഉദാഹരണം പറയാം. നാല് കൊല്ലം മുമ്പ് ട്വീറ്റ് ചെയ്ത ഒരു സിനിമയുടെ ഭാഗം ആയ വീഡിയോയിൽ മത നിന്ദ കണ്ടുപിടിച്ചു ആൾട്ട് ന്യൂസിന്റെ കോ ഫൗണ്ടർ ആയ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് പിടിച്ചു കൊണ്ടുപോയത് മിനിഞ്ഞാന്ന് ആണ്. അതും ഒരു ഫോളോവർ മാത്രം ഉണ്ടായിരുന്ന ഒരു ട്വീറ്റർ അക്കൗണ്ട് ഡൽഹി പോലീസിനെ ടാഗ് ചെയ്തു ട്വീറ്റ് ചെയ്തതിനെ തുടർന്ന് ആണ് അദ്ദേഹത്തെ ഇങ്ങനെ അറസ്റ് ഉണ്ടായത്.
അദ്ദേഹത്തിന്റെ ജാമ്യത്തിനെ പോലും രാജസ്ഥാനിലെ ഈ തലവെട്ട്സംഭവം ബാധിക്കും. ഒരു പക്ഷെ നല്ല വക്കീലും സ്വാധീനവും ഉപയോഗിച്ച് മുഹമ്മദ് സുബൈർ പുറത്തിറങ്ങിയേക്കാം. എന്നാൽ ആയിരക്കണക്കിന് പാവങ്ങൾ പെടും .



