| സന്തോഷ് ടിഎൻ
“ആരുടെ ഇന്ത്യ” എന്ന ചോദ്യം രാജ്യദ്രോഹക്കുറ്റത്തിലേക്ക് പരകായ പ്രവേശനം നടത്താനുള്ള സാധ്യതകൾ അത്രയേറെ നേർത്ത് വരുകയാണ്. ഏതു നിമിഷവും അപമാനിക്കപ്പെടാൻ ,ആത്മാഭിമാനത്തെ അരിഞ്ഞു തള്ളാൻ ,കൊല്ലപ്പെടാൻ നിങ്ങളുടെ പേര് മാത്രം മതി . വെള്ളയടിച്ച ശവകുടീരം ഓർമ്മപ്പെടുത്തുന്ന ഒരു പാതിരി കേരളത്തിന്റെ ഫിഷറീസ് മന്ത്രി അബ്ദുറഹിമാനെയും, മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ഒരു കാവി പുതച്ച നരാധമനായ ഒരു “അധ്യാപകൻ” മുസ്‌ലിം പേരുള്ള ഒരു കുട്ടിയെയും അളിഞ്ഞ വർഗീയ പരാമർശം നടത്തിയത് ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാഷ്ട്രം എന്ന് പുകൾ പെറ്റ ഇന്ത്യയിലാണ്.
മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ആ അദ്ധ്യാപകൻ ഒരു പ്രതീകം മാത്രമാണ് . ഒളിഞ്ഞും തെളിഞ്ഞും മുസ്ലിം വിരോധം സൂക്ഷിക്കുന്ന ഒരു സമൂഹമായി അതിവേഗം ഇന്ത്യൻ ജനാതിപത്യം മാറുകയാണ്. ഒരു വർഗീയ വാദിയായി ,തീവ്രവാദിയായി മുദ്രകുത്തപ്പെടാനും കൊല്ലപ്പെടാനും നിങ്ങളുടെ പേര് മാത്രം മതി എന്ന കിരാതമായ ഒരു സാമൂഹ്യ മാനസികാവസ്ഥയിലേക്ക് നമ്മൾ നാം പോലുമറിയാതെ പരകായ പ്രവേശനം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ചരിതത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് . അത് വല്ലാതെ സ്പീഡായത് അതൊരു തെറ്റല്ലാതായത് സംഘികൾ രാഷ്ട്രീയാധികാരം നേടിയപ്പോൾ ആണെന്ന് മാത്രം. “ബിജെപി വരുന്നതു വരെ വർഗ്ഗീയത ഗുഹ്യരോഗം പോലെ രഹസ്യമായിരുന്നു
ബിജെപി വന്നതോടെ അതു കുഷ്ഠരോഗം പോലെ പരസ്യമായി ” എന്ന ചുള്ളിക്കാടൻ സത്യം.
നാമിപ്പോഴും പക്ഷെ ഇരകളെ തിരുത്തുന്ന തിരക്കിലാണ്. അതും ജനാധിപത്യത്തിന്റെ പേരിൽ നാലാം തൂണെന്ന കോമഡികളെ അവർ പൂർണമായും വിലക്കെടുത്തുകഴിഞ്ഞു. കോർപ്പറേറ്റുകൾ വിധി നിർണയിക്കുന്ന ഇന്ത്യയിൽ മതവർഗീയത ഫലപ്രദമായ ഒരു മറ കൂടിയാണ് .` ലക്ഷ്യവും മാർഗവും ഇടകലർന്നു പോകുന്ന മാരകമായൊരു സാമൂഹ്യസംവിധാനത്തെയാണ് നാമിന്ന് ലവലേശം ലജ്ജയില്ലാതെ “ജനാതിപത്യം” എന്നോമനപ്പേരിട്ട് വിളിക്കുന്നത്.
സമൂഹത്തിന്റെ അധമ മനസ്സിനെ തിരുത്തുന്ന ധീരരായ യുവാക്കളെയാണ് ഇന്നിന്റെ ആവശ്യം. മണിപ്പാൽ യൂണിവേഴ്സിറ്റിയിലെ ആ തിരുത്ത് മുഴുവൻ ഇന്ത്യയിലെ മുഴുവൻ യൂണിവേഴ്സിറ്റികളിലേക്കും പടർന്നു വികസിക്കുക തന്നെ ചെയ്യും. ഗാന്ധിജി എന്നാണ് മരിച്ചത് എന്ന അധ്യാപകന്‍റെ ചോദ്യത്തെ … “ സാര്‍ ചോദ്യം തെറ്റാണ് ; ഗാന്ധിജിയെ കൊന്നത് എന്നാണ് ,എന്നതാണ് ശരി “ എന്ന് തിരുത്തുന്ന ധിക്കാരികളായ വിദ്യാര്‍ത്ഥികളെയാണ് സമകാലീന ഭാരതം ആവശ്യപ്പെടുന്നത് .
യുവത്വം കേവലം സാഹസികത മാത്രമല്ല, കൃത്യമായ രാഷ്ട്രീയ ബോധത്തോടെ സമകാലീന സാഹചര്യങ്ങളെ വിലയിരുത്താനും ഇടപെടാനും ഉള്ള ജൈവപരമായ സവിശേഷത കൂടിയാണ് . വേട്ടക്കാർക്കെതിരെ ഭയരഹിതമായി ഇരകൾക്കൊപ്പം ചേർന്ന് നിൽക്കുന്നു എന്നത് കൊണ്ട് മാത്രമല്ല, ഹിമാലത്തോളം വളർന്നു വലുതായ നാണംകെട്ട, നെറികെട്ട പൊതുബോധത്തിന്റ നെഞ്ചകം തകർക്കാനുള്ള കരളുറപ്പ് കൂടിയാണ് .
“യുവാക്കളെ
മരിക്കാന്‍ ഭയമാണെങ്കില്‍
നിങ്ങള്‍ ഇന്നെ മരിച്ചു കൊള്‍ക
ഒരു പ്രാവശ്യം മരിച്ചയാള്‍ക്ക്
വീണ്ടും മരണമില്ലല്ലോ”
എന്ന് “ഹാക്കുയില്‍” 1768 ല്‍ പറഞ്ഞത് സമകാലീന ഇന്ത്യൻ ഹിന്ദുത്വ സാഹചര്യങ്ങളെ നൂറ്റാണ്ടുകൾക്കു മുന്നേ മുന്നിൽ കണ്ടുകൊണ്ടു കൂടിയായിരിക്കണം. തീവ്ര വർഗീയ ഹിന്ദുത്വ യെക്കാൾ മാരകമാണ് മൃതു വർഗീയ ഹിന്ദുത്വ . കൂടുതൽ മാരകം.



