| അനീഷ് മാത്യു
ലാവോസ് എന്ന ഒരു കൊച്ചു രാജ്യമുണ്ട് – വിയറ്റ്നാമിന്റെയും തായ്‌ലണ്ടിന്റേയും ഇടക്കുള്ള ചെറിയ എഴുപത് ലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യം. 270 ദശലക്ഷം ക്ലസ്റ്റർ ബോംബുകളാണ് അമേരിക്ക ലാവോസിൽ വർഷിച്ചത്.
1964 മുതൽ 1973 വരെ ഒമ്പത് വർഷക്കാലം ഓരോ എട്ട് മിനിറ്റിലും, ദിവസത്തിൽ 24 മണിക്കൂറിലും, അമേരിക്കൻ ബി-52 വിമാനങ്ങൾ ലാവോസിൽ ക്ലസ്റ്റർ ബോംബുകൾ ഇട്ടുകൊണ്ടേ ഇരുന്നു. മനുഷ്യ ചരിത്രത്തിൽ ഏറ്റവും അധികം പ്രതി ശീര്ഷ ബോംബാക്രമണം നേരിട്ട രാജ്യം ലാവോസ് ആണ്. എന്നാൽ ഈ രാജ്യവും ആയി അമേരിക്ക ഒരിക്കലും ഔദ്യോഗികം ആയി യുദ്ധം പ്രഖ്യാപിച്ചിട്ട് പോലും ഇല്ലായിരുന്നു എന്നത് ആണ് അതിലും വലിയ ദുരന്തം – വിയറ്റ്നാം യുദ്ധത്തിന്റെ സൈഡിൽ പെട്ട് എന്ന കുറ്റത്തിന്റെ ശിക്ഷ.
50 വർഷങ്ങൾക്ക് ശേഷവും, ഇപ്പോളും ലാവോസിൽ സാധാരണക്കാരും (കുട്ടികളും) ഇപ്പോഴും ബോംബുകളാൽ പൊട്ടിത്തെറിക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവും അധികം ശതമാനം കാലുകൾ ഇല്ലാത്ത ( amputed ) മനുഷ്യർ ഇപ്പോളും ജീവിക്കുന്ന രാജ്യം ആണ് ലാവോസ്.
കഴിഞ്ഞ വര്ഷം ചൈനയിൽ നിന്നും ലാവോസിലേക്ക് ഹൈ സ്പീഡ് റയിൽവേ പ്രവർത്തനം ആരംഭിച്ചിരുന്നു. ചൈന-ലാവോസ് റെയിൽവേ നിർമ്മിക്കുന്നതിന് മുമ്പ് പൊട്ടാതെ കിടക്കുന്ന യുഎസ് ക്ലസ്റ്റർ ബോംബുകൾ വൃത്തിയാക്കാൻ ചൈനയ്ക്ക് അര വർഷമെടുത്തു എന്നതിൽ നിന്നും മനസിലാക്കാം ഇതിന്റെ ഭീകരത.
ഈ ക്ലസ്റ്റർ ബോംബുകൾ അമേരിക്ക ഉക്രയിനിനു നൽകുക ആണ് – അമേരിക്കക്കൊപ്പം യുദ്ധത്തിൽ സഹായിക്കുന്ന ബ്രിട്ടനും ജര്മനിയുടെയും സ്പെയിനിന്റെയും പോലും എതിർപ്പുകളെ അവഗണിച്ചുകൊണ്ട് ബൈഡൻ ഇത്തരം ആയുധങ്ങൾ നൽകുന്നതിൽ ഉറച്ചു നില്കുന്നു. ഉക്രൈൻ -റഷ്യ യുദ്ധം ഉക്രൈൻ വിജയിക്കാൻ ഇത് ആവശ്യം ആണ് എന്നാണ് ബൈഡന്റെ വാദം. ( ലാവോസിൽ ഈ ബോംബുകൾ ഇട്ടത് കമ്യുണിസത്തിനെ തകർക്കാൻ ആയിരുന്നു. )



