|ശ്രീജ നെയ്യാറ്റിൻകര
കർണ്ണാടകയിൽ ബി ജെ പിയെ പരാജയപ്പെടുത്തി അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിന്റെ പുറത്തു വരുന്ന രാഷ്ട്രീയ പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഏതൊരു മതേതര – ജനാധിപത്യ വിശ്വാസിയേയും സംബന്ധിച്ച് രാഷ്ട്രീയ പ്രതീക്ഷ നൽകുന്നതാണ്. ആശ്വാസം നൽകുന്നതാണ് ..
കർണ്ണാടകയിൽ മുൻ ബി ജെ പി സർക്കാർ ഹിജാബ് നിരോധനം നടപ്പിലാക്കിയതിനെ തുടർന്ന് 18000 വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പുറത്തായെന്നാണ് ഔദ്യോഗിക കണക്കുകൾ … കോൺഗ്രസ് അധികാരമേറ്റ് ആദ്യ ദിവസങ്ങളിൽ തന്നെ പ്രഖ്യാപിച്ചത് ഹിജാബ് നിരോധനം പിൻവലിക്കും എന്നാണ് .
കോൺഗ്രസ് സർക്കാർ ഹിജാബ് നിരോധനം പിൻവലിച്ചാൽ അത് ഹിന്ദുത്വയ്‌ക്കേൽപ്പിക്കുന്ന പ്രഹരം ചെറുതായിരിക്കില്ല. ഹിജാബ് നിരോധനം പിൻവലിക്കും എന്ന് മാത്രമല്ല കോൺഗ്രസ് സർക്കാരിന്റെ പ്രഖ്യാപനം. ഗോവധ നിരോധന നിയമം,മതം മാറ്റ നിരോധന നിയമം തുടങ്ങിയ നിയമങ്ങളൊക്കെ പിൻവലിക്കുമെന്ന് കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് … അഥവാ ഹിന്ദുത്വ കൃത്യമായ അജണ്ട ലക്ഷ്യം വച്ച് നിർമ്മിച്ചെടുത്ത നിയമങ്ങളൊക്കെ കോൺഗ്രസ് സർക്കാർ പിൻവലിച്ച് ജനങ്ങൾക്ക് നീതി ലഭ്യമാക്കുമെന്ന് സാരം
ഹിന്ദുത്വ നിർമ്മിച്ച നിയമങ്ങൾ പിൻവലിക്കുക മാത്രമല്ല കർണ്ണാടകയുടെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തിയാൽ ആർ എസ് എസിനേയും ബജ്രഗംദളിനേയും നിരോധിക്കുമെന്നുള്ള കർണ്ണാടക മന്ത്രി പ്രിയങ്ക് ഗാർഖേയുടെ താക്കീതും വന്നു. അഥവാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ കോൺഗ്രസ് മുന്നോട്ടു വച്ച ബജ്രംഗ്ദൾ നിരോധനം കർണ്ണാടകയിൽ സർക്കാർ അധികാരമേറ്റ ശേഷം വീണ്ടും ചർച്ചയാകുകയാണ്.
മാത്രമല്ല, കഴിഞ്ഞ ദിവസം കർണ്ണാടകയിൽ നടന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ സുപ്രധാനമായ മറ്റൊരു കർശന നിർദ്ദേശം പോലീസ് സേനയ്ക്ക് നൽകിയിരിക്കുകയാണ് . കാവിഷാളോ, ചരടോ അണിഞ്ഞ് പോലീസുകാർ ജോലിക്ക് വരാൻ പാടില്ല.
എന്തായാലും ഈ പ്രഖ്യാപനളൊക്കെ പ്രായോഗികമാക്കിയാൽ അതൊരു ചെറിയ കാര്യമല്ല .. ഹിന്ദുത്വ ഭീകരത ഉഴുതു മറിച്ച കർണ്ണാടക മണ്ണിൽ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും കാറ്റ് വീശുന്നത് വലിയ ആശ്വാസം തന്നെയാണ്. ആ കാറ്റിന്റെ ശീതളിമ കർണ്ണാടകയ്‌ക്ക് മാത്രമല്ല ഇന്ത്യയ്‌ക്ക് മുഴുവൻ ആശ്വാസം പ്രദാനം ചെയ്യും. കേവല പ്രഖ്യാപനങ്ങൾക്കപ്പുറം ഹിന്ദുത്വ വിരുദ്ധ ആശയങ്ങൾ പ്രായോഗികമാക്കാനുള്ള ആർജ്ജവവും ആത്മവിശ്വാസവും കർണ്ണാടക സർക്കാരിനുണ്ടാകട്ടെ.



