പ്രതിരോധ മേഖലയിൽ അഴിമതി നടത്തി എന്ന ആരോപണവുമായി 2001ൽ ‘തെഹൽക’ ഓൺലൈൻ മാധ്യമം നടത്തിയ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ ഇന്ത്യൻ കരസേനാ ഉദ്യോഗസ്ഥന് രണ്ടു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധി.
വാർത്തയിൽ പരാമർശിച്ച മേജർ ജനറൽ എം എസ് അലുവാലിയ നൽകിയ കേസിൽ തെഹൽക ഡോട്ട് കോം, അതിന്റെ ഉടമ തരുൺ തേജ്പാൽ, രണ്ട് റിപ്പോർട്ടർമാരായ അനിരുദ്ധ ബഹൽ, മാത്യു സാമുവൽ എന്നിവർ നഷ്ടപരിഹാരം നൽകണമെന്ന് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ഉത്തരവിടുകയായിരുന്നു.
ആ സമയം രാജ്യത്തെ പ്രധാന ന്യൂസ് ഔട്ട്‌ലെറ്റായ തെഹൽക, 2001 മാർച്ച് 13 ന്, “ഓപ്പറേഷൻ വെസ്റ്റ് എൻഡ്” എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ആ റിപ്പോർട്ടിൽ പുതിയ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതുമായി അഴിമതി നടന്നിട്ടുണ്ടെന്നാണ് അവകാശപ്പെട്ടത്. മേജര്‍ ജനറല്‍ അലുവാലിയ 50,000 രൂപ കൈക്കൂലി വാങ്ങിയതായി വാര്‍ത്തയില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇത് തനിക്കു മാനഹാനി വരുത്തിയെന്നാണ് അലുവാലിയ വാദിച്ചത്.
പരാതി പരിഗണിച്ചപ്പോൾ, 23 വർഷം പഴക്കമുള്ള ക്ഷമാപണം അപര്യാപ്തമാണെന്ന് മാത്രമല്ല അർത്ഥശൂന്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മാന്യനായ ഒരു സൈനിക കമാൻഡറുടെ സ്വഭാവത്തെ ഗുരുതരമായി ദ്രോഹിക്കുന്ന ഇതിലും മോശമായ ഒരു ഉദാഹരണം വേറെ ഉണ്ടാകാനില്ലെന്നും കോടതി പറഞ്ഞു.
അതേസമയം തെഹല്‍ക്കയുമായുള്ള ധാരണ പ്രകാരം വാര്‍ത്ത സംപ്രേഷണം ചെയ്ത സീ ടെലിഫിലിംസിനെതിരായ അപകീര്‍ത്തി ആരോപണം തെളിയിക്കാനായിട്ടില്ലെന്ന് കോടതി പറഞ്ഞു. ഗുരുതരമായ അഴിമതി ആരോപണങ്ങളാൽ അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കോട്ടം സംഭവിച്ചതിന് പുറമേ, പൊതുജനാഭിപ്രായത്തിൽ ഇടിവുണ്ടായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.



