മാതാപിതാക്കളെ വാർധക്യത്തിൽ പരിപാലിക്കാൻ അവസരം ലഭിക്കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണെന്ന് നടൻ നാഗാർജുന. കുട്ടിക്കാലത്ത് മാതാപിതാക്കൾ തങ്ങളെ സംരക്ഷിച്ചതുപോലെ, അവർ പ്രായമാകുമ്പോൾ തിരികെ അവർക്കൊപ്പം നിൽക്കേണ്ടത് മക്കളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകൻ ഉദയ് ചൗഹാന്റെ ‘പല്ലബുരുശു’ സിനിമയുടെ പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു നാഗാർജുന. കുട്ടിക്കാലത്ത് മാതാപിതാക്കൾ തന്റെ കൈപിടിച്ച് ധൈര്യം നൽകിയതും അസുഖം വന്നപ്പോൾ പരിചരിച്ചതുമെല്ലാം അദ്ദേഹം ഓർമിച്ചു. “അവർ നമുക്കൊപ്പമുണ്ടായിരുന്നു. നമ്മൾ വളരുമ്പോൾ നമ്മൾ അവർക്കൊപ്പമാകേണ്ടതല്ലേ?” എന്നും നാഗാർജുന ചോദിച്ചു.
ഭാര്യ അമലയെ ഉദാഹരിച്ച നാഗാർജുന, 88-ഉം 90-ഉം വയസ്സുള്ള തന്റെ മാതാപിതാക്കളെ അവർ ഏറെ ശ്രദ്ധയോടെ പരിപാലിക്കുന്നുണ്ടെന്നും പറഞ്ഞു. മാതാപിതാക്കളെ പരിപാലിക്കാൻ അവസരം ലഭിക്കുന്നത് ഭാഗ്യമാണെന്ന് താൻ അമലയോട് പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘പല്ലബുരുശു’വിന്റെ കഥ തന്നെ ഏറെ ആകർഷിച്ചെന്നും നാഗാർജുന പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കളുടെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. സിനിമ കാണുന്നതിനിടെ ഒരുപാട് ചിരിച്ചെന്നും അതേസമയം ചില രംഗങ്ങൾ കണ്ണുനിറയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹൃദയസ്പർശിയായ വികാരങ്ങളും വിനോദവും ഒരുപോലെ നിറഞ്ഞ ചിത്രമായതിനാൽ ‘പല്ലബുരുശു’ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും നാഗാർജുന കൂട്ടിച്ചേർത്തു.


