| അനു ദേവസ്യ
മല മുകളില്‍ നിന്ന് ശരവേഗത്തിൽ പൊട്ടി അലച്ചെത്തിയ ഉരുള്‍ പെട്ടിമുടിയെ ഒന്നാകെ മൂടിയിട്ട് മൂന്ന് വർഷം. 2020 ഓഗസ്റ്റ് ആറിന് രാത്രി 10.30 തോടെയാണ് ഒരു നാടിനെ ഒന്നാകെ നാമവശേഷമാക്കിയ പെട്ടിമുടി ദുരന്തം നടന്നത്. മണ്ണിനും കല്ലിനും അടിയില്‍പ്പെട്ട് 70 ജീവനുകൾ പൊലിഞ്ഞു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായതിനാല്‍ രാത്രിയില്‍ നടന്ന സംഭവം പുറംലോകം അറിഞ്ഞത് പിറ്റേ ദിവസം രാവിലെയാണ്.
അപകടം നടന്ന് 12 മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് രക്ഷാപ്രവർത്തനം ആരംഭിക്കാൻ സാധിച്ചത്. അപകടത്തിൽപ്പെട്ട 82 പേരിൽ 12 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. എഴുപത് പേര്‍ മരിച്ചെങ്കിലും അതില്‍ 66 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്. നാലു പേര്‍ ഇപ്പോഴും കാണാമറയത്താണ്. അവര്‍ മരിച്ചതായി പിന്നീട് പ്രഖ്യാപിച്ചു. ശക്തമായ മഴയെ വകവെയ്ക്കാതെ 19 ദിവസമാണ് തെരച്ചിൽ നടത്തിയത്.
മൂന്നാറിൽ നിന്ന് 25 കിലോമീറ്ററിലധികം മലമുകളിലാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്. തുള്ളിതോരാതെ പെയ്തിറങ്ങിയ ആ മഴയിൽ കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന പെട്ടിമുടിയിലെ 4 ലൈൻ ലയങ്ങളാണ് ഉരുൾ കവർന്നത്. മൂന്നു കിലോമീറ്റര്‍ ഉയരത്തില്‍നിന്ന് ഉരുള്‍പൊട്ടി മലയിടിഞ്ഞ് ലയങ്ങളെ ഒന്നാകെ മൂടി. മൊബൈൽ ഫോൺ കവറേജോ ലാൻഡ് ഫോൺ സൗകര്യമോ ഇവിടെയില്ലാതിരുന്നത് ദുരന്തം പുറംലോകം അറിയാൻ വൈകുന്നതിന് കാരണമായി. കനത്ത മഴയിൽ പെരിയവരൈ പാലം പാലം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് യഥാസമയം എത്താൻ കഴിഞ്ഞില്ല. ഇതോടെ രക്ഷാപ്രവർത്തനവും വൈകി.
ദുരന്തത്തിൽ പത്തടി ഉയരത്തിൽ വരെ മണ്ണു മൂടി. പലയിടത്തും വമ്പൻ പാറകൾ വന്നടിഞ്ഞു. ഉറക്കത്തിൽ മരണം തഴുകിയവർ…. പുതപ്പിനുള്ളിലായിരുന്നു പല മൃതദേഹങ്ങളും കണ്ടെടുത്തത്.. അഗ്‌നിരക്ഷാ സേന, ദേശീയ ദുരന്തനിവാരണസേന, സന്നദ്ധ പ്രവർത്തകർ, സ്‌കൂബാ ഡൈവിങ്, വനം, പൊലീസ്, റവന്യൂ പഞ്ചായത്ത് വകുപ്പുകളും കെ.ഡി.എച്ച്.പി കമ്പനി, പ്രദേശവാസികൾ, സന്നദ്ധപ്രവർത്തകർ തുടങ്ങി നിരവധി പേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. റഡാർ, ഡോഗ് സ്‌ക്വാഡ് അടക്കം സാദ്ധ്യമായ എല്ലാ സംവിധാനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. മഴയും മഞ്ഞും ചെറിയ മണ്ണിടിച്ചിലുകളും തടസം നിന്നപ്പോഴും പ്രതിസന്ധികളിൽ തളരാത്ത പോരാട്ടമായിരുന്നു രക്ഷാപ്രവർത്തനത്തിൽ ഉണ്ടായത്.
കേരള പൊലീസ് ഡോഗ് സ്‌ക്വാഡ്, പ്രത്യേക പരിശീലനം നേടിയ പൊലീസ് നായ ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട പത്തുമാസം മാത്രം പ്രായമുള്ള ലില്ലി മണ്ണിനടിയിൽ നിന്ന് 15 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വർക്കിംഗ് ലാബ്രഡോർ വിഭാഗത്തിൽപ്പെട്ട ഡോണയും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. കളിക്കൂട്ടുകാരി ധനുഷ്‌കയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയ കുവിയെന്ന വളർത്തുനായയും മലയാളി മനസുകളിൽ നിറഞ്ഞുനിൽക്കുന്നു.
ഒരേ സ്ഥലത്ത് താമസിച്ച് ഒരിടത്ത് ജോലി ചെയ്ത് ജീവിച്ചവർക്ക് മരണ ശേഷവും ഒരിടത്ത് തന്നെ അന്ത്യവിശ്രമം ഒരുക്കി. കെ ഡി എച്ച് പി കമ്പനിയുടെ രാജമല മൈതാനത്തെ ബലികുടീരങ്ങൾ നൊമ്പരക്കാഴ്ചയായി മാറി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപാ വീതം ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ എല്ലാം നഷ്ടമായ രക്ഷപ്പെട്ട എട്ട് കുടുംബാംഗങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ സര്‍ക്കാരും കണ്ണൻദേവൻ കമ്പനിയും ചേർന്ന് സുരക്ഷിതമായ താമസ സൗകര്യമൊരുക്കി.
പെട്ടിമുടി എന്നും നോവായി അവശേഷിക്കുന്നു. ഉറ്റവരെയും ജനിച്ചുവളർന്ന മണ്ണും നഷ്ടപ്പെട്ടവർക്ക് കണ്ണുനീരിൻെറ നനവ് അവശേഷിക്കുന്നു. ഓരോ മഴക്കാലവും ഓരോ ആഗസ്റ്റും പെട്ടിമുടിയുടെ വേർപാട് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.



