താൻ മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് സസ്പെൻഡ്ചെയ്യപ്പെട്ട രാജ്യസഭാ എംപി ബിനോയ് വിശ്വം . “ഞങ്ങൾ മാപ്പ് പറയുന്ന പ്രശ്നമില്ല. ഞങ്ങൾ സവർക്കറുടെ സ്കൂളിൽ നിന്നുള്ളവരല്ല,” അദ്ദേഹം പറഞ്ഞു. 12 എംപിമാരെയാണ് കഴിഞ്ഞ സഭാ സമ്മേളനത്തിലെ അച്ചടക്കരാഹിത്യത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്. ആ
ത്മനിർഭർ ഭാരത് എന്ന പേരിൽ ബാങ്കുകളെ സ്വകാര്യവൽക്കരിച്ച നടപടിക്കെതിരെയാണ് തങ്ങൾ പ്രതികരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 29നായിരുന്നു സഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന്റെ നടപടി. സഭാ ചെയർമാന്റേത് ഫാഷിസ്റ്റ് നടപടിയാണെന്ന് നേരത്തെ ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചിരുന്നു.
രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി മാർഷൽ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. അതേസമയം, സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ നാളെ രാവിലെ 10 മുതൽ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണനടത്തുമെന്ന് എളമരം കരീം അറിയിച്ചു. എന്നാൽ സഭ ബഹിഷ്‌കരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പകപോക്കലാണിതെന്നും ഒരിക്കലും മാപ്പ് പറയില്ലെന്നും മാപ്പ് പറയേണ്ട ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



