യൂറോപ്യൻ യൂണിയൻ ഉയർത്തിയ ഭീഷണിയെ വകവെക്കാതെ റഷ്യയുമായി ചേർന്ന് വാതക പൈപ്പ് ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് പാകിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട് റഷ്യയിലെ പാകിസ്ഥാൻ അംബാസഡർ ഷഫ്ഖത് അലി ഖാനാണ് ഇക്കാര്യം അറിയിച്ചത്.റഷ്യയുമായി ചേർന്ന് പാകിസ്ഥാൻ സ്ട്രീം വാതക പൈപ്പ് ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്റെ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഷഫ്ഖത് അലി ഖാൻ പ്രതികരിച്ചു.
ഈ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നിയമപരമായ ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ഉക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യയ്‌ക്കെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനും വിവിധ ഉപരോധങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പാക്കിസ്ഥാന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
പാകിസ്ഥാനിലെ സിന്ധ് മുതൽ പഞ്ചാബ് വരെയുള്ള 1100 കിലോമീറ്റർ നീളമുള്ള വാതക പൈപ്പ് ലൈൻ പദ്ധതിയാണ് പാകിസ്ഥാൻ സ്ട്രീം ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി. ഏകദേശം 2.5 ബില്യൺ ഡോളറിന്റെ പദ്ധതിയാണിത്.2015ലായിരുന്നു പദ്ധതി ഒപ്പുവെച്ചത്. 2023ല്‍ ഇതിന്റെ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
”നിലവിലെ സാഹചര്യത്തിൽ പദ്ധതിയുടെ പ്രവര്‍ത്തികള്‍ എന്ന് അവസാനിക്കും എന്നത് സംബന്ധിച്ച് കൃത്യമായ ഡേറ്റ് ഇപ്പോള്‍ പറയാനാകില്ല. ധാരാളം നിയമപ്രശ്‌നങ്ങളുണ്ട്.എന്നാല്‍ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ല. രാഷ്ട്രീയപരമായി നോക്കുകയാണെങ്കില്‍ ഇരു രാജ്യങ്ങളും ഈ പദ്ധതിയോട് കമ്മിറ്റഡ് ആണ്,” പാകിസ്ഥാന്‍ അംബാസിഡറായ ഷഫ്ഖാത് അലി ഖാന്‍ സ്പുട്‌നിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ഇന്ന് ലോകരാജ്യങ്ങളിൽ പ്രകൃതി വാതകം ഉത്പാദിപ്പിക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് റഷ്യ. അതേസമയം, വളരെയധികം ഊർജക്ഷാമം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ.



